മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് സമഗ്ര പദ്ധതി

HIGHLIGHTS : Comprehensive plan for the rehabilitation of Mundakai-Churalmala

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്ന വീടൊന്നിന് 20 ലക്ഷം രൂപ നിശ്ചയിച്ചു.
പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിനായി ആദ്യഘട്ടത്തില്‍ മുനിസിപ്പല്‍ പ്രദേശത്തുള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഗുണഭോക്താക്കള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതിന് വരുമാനപരിധി കണക്കാക്കില്ല. ദുരന്തബാധിതര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയില്‍ തുടര്‍ന്നും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

sameeksha-malabarinews

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തു. നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉള്‍പ്പെടുത്തിയിട്ടുളള കരട് ഫേസ് 2 B ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ പൂര്‍ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകള്‍ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താന്‍ വയനാട് ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കും.

വയനാട് ജില്ലാ കളക്ടര്‍ തയ്യാറാക്കിയ ദുരന്ത ബാധിത കുടുംബങ്ങളുടെ ലിസ്റ്റ് 430ല്‍ അധികരിക്കാത്തതിനാലും സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കുവാന്‍ ആഗ്രഹിക്കുന്ന ഉരുള്‍പൊട്ടല്‍ ബാധിത കുടുംബങ്ങള്‍ക്ക് അനുവദിക്കുന്ന 15 ലക്ഷം രൂപയ്ക്ക് അര്‍ഹരായ ഗുണഭോക്താക്കളും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നതിനാലും പുനരധിവാസത്തിനായി ആദ്യഘടത്തില്‍ എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് മാത്രമായി ഏറ്റെടുക്കും. ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്നതിനായി 7 സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി പുനഃ ക്രമീകരിക്കും. വയനാട് മാതൃകാ ടൗണ്‍ഷിപ്പിലെ ഭൂമി പതിവ് വിഷയവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും അംഗീകരിച്ചു.

വയനാട് മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത് മുനിസിപ്പല്‍ പ്രദേശത്താണ്. ഭൂമി പതിച്ച് നല്‍കുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. റസിഡന്‍ഷ്യല്‍ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും ഹെറിട്ടബിള്‍ ആയിരിക്കും. പന്ത്രണ്ട് വര്‍ഷത്തേയ്ക്ക് അന്യാധീനപ്പെടുത്താന്‍ പാടില്ലാത്തതുമാണ്. റസിഡന്‍ഷ്യല്‍ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരില്‍ അനുവദിക്കാവുന്നതാണ് (ജീവിച്ചിരിക്കുന്നത് അനുസരിച്ച്). ഭൂമിയും വീടും, 12 വര്‍ഷത്തിന് മുന്‍പ് ഗുണഭോക്താവിന് അവശ്യഘട്ടങ്ങളില്‍ പണയപ്പെടുത്തി വായ്പ എടുക്കുന്നതിന്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സര്‍ക്കാര്‍ തീരുമാനം കൈകൊള്ളുന്നതാണ്.

ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കുന്നതിനോ, 15 ലക്ഷം രൂപ നല്‍കുന്നതിനോ മുന്‍പ് പട്ടികയില്‍പെടുന്ന വീടുകളില്‍ നിന്നും ഉപയോഗയോഗ്യമായ ജനല്‍, വാതില്‍, മറ്റ് വസ്തുക്കള്‍ എന്നിവ ഗുണഭോക്താക്കള്‍ തന്നെ സ്വയം പൊളിച്ച് മാറ്റുന്നതിനും, വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി അക്കാര്യം ഉറപ്പ് വരുത്തുന്നതിനും നിര്‍ദ്ദേശം നല്‍കും.ഒരു വീട് നിര്‍മിക്കുന്നതിനുളള സ്‌പോണ്‍സര്‍ഷിപ്പ് തുക ഇരുപത് ലക്ഷം രൂപയായിരിക്കും.

ദുരന്തബാധിതര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയില്‍ തുടര്‍ന്നും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങാവുന്ന കൂപ്പണ്‍ വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങള്‍ക്ക് സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും നല്‍കാനും ഓരോ കൂപ്പണും രണ്ടു മാസം വീതം കാലാവധി നല്‍കാനും തീരുമാനിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!