ഒറ്റ സിറിഞ്ചില്‍ നിന്ന് 30 കുട്ടികള്‍ക്ക് വാക്‌സീന്‍ എടുത്തതായി പരാതി

മധ്യപ്രദേശിലെ സാഗറില്‍ ഒരു സിറിഞ്ച് ഉപയോഗിച്ച് 30 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തതായി പരാതി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിഎംഎച്ച് ഡി.കെ. ഗോസ്വാമി അറിയിച്ചു.

അതേസമയം, വകുപ്പ് മേധാവി പറഞ്ഞതുപോലെയാണു താന്‍ ചെയ്തതെന്നാണു വാക്‌സിന്‍ നല്‍കിയ നഴ്‌സ് ജിതേന്ദ്ര റായ് പറഞ്ഞത്. കുത്തിവയ്പ്പിനുള്ള മരുന്നും ഒരു സിറിഞ്ചും മാത്രമാണ് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നല്‍കിയത്. ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ എന്ന് തനിക്കറിയാമായിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ ഇതുമതിയെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയതെന്നും ജിതേന്ദ്ര റായ് പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് ജിതേന്ദ്ര ഒളിവിലാണ്.

1990 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന സിറിഞ്ചുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എച്ച്‌ഐവി വ്യാപനത്തിനു പിന്നാലെയാണു ലോകാരോഗ്യ സംഘടന ഈ തീരുമാനം കൈക്കൊള്ളുകയും പിന്തുടരാന്‍
ലോകരാജ്യങ്ങളോടു അഭ്യര്‍ഥിക്കുകയും ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ ഒരു സൂചി, ഒരു സിറിഞ്ച്, ഒറ്റത്തവണ മാത്രം എന്ന പ്രതിജ്ഞ പ്രഥമദൃഷ്ട്യാ നഴ്‌സ് ലംഘിച്ചുവെന്നും നടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തില്‍ വാക്‌സിനും മറ്റും എത്തിക്കുന്നതിന് ചുമതലയുണ്ടായിരുന്ന ജില്ലാ ഇമ്യൂണൈസേഷന്‍ ഓഫിസര്‍ക്കെതിരെയും വകുപ്പുതല അന്വേഷണം ആരംഭിച്ചു.

 

 

Share news
error: Content is protected !!
Scroll to Top