Section

malabari-logo-mobile

ഇന്ത്യയില്‍ ആരുടെ പൗരത്വത്തിനാണ് പാര്‍ക്കുന്ന ഭൂമിയുടെ അടിയാധാരം സാക്ഷ്യം പറയുക?

HIGHLIGHTS : ആരുടേതാണീ ഇന്ത്യ? ഷിജു ദിവ്യ എഴുതുന്നു…. നാടുകടത്തപ്പെടുന്നത് രാഷ്ട്രീയമെന്ന പ്രക്രിയ തന്നെയാണ് ആരാണ് പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളാവാന്‍ പോവ...

ആരുടേതാണീ ഇന്ത്യ? ഷിജു ദിവ്യ എഴുതുന്നു….
നാടുകടത്തപ്പെടുന്നത് രാഷ്ട്രീയമെന്ന പ്രക്രിയ തന്നെയാണ്

ആരാണ് പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളാവാന്‍ പോവുന്നത്? 2019 IFFK യില്‍ നിന്ന് മടങ്ങും മുമ്പ് കൈരളി തിയറ്ററിന്റെ ഒഡേസപ്പടവുകളിരുന്ന് ഇതു കുറിക്കുമ്പോള്‍ ഞാന്‍ ട്രൂ നൂണ്‍ , നോ മാന്‍സ് ലാന്‍ഡ്, ലെമണ്‍ ട്രീ തുടങ്ങിയ നിരവധി സിനിമകള്‍ ഓര്‍ത്തു. മുള്ളുവേലികള്‍ , വൃത്താകൃതിയുള്ള സീലു ചാര്‍ത്തി ബോട്ടുകളിലും ട്രക്കുകളിലും ഡീപ്പോര്‍ട്ട് ചെയ്യുന്ന മനുഷ്യര്‍ , അവരലയുന്ന ആരുടേതുമല്ലാത്ത ഭൂമികള്‍. എങ്ങോട്ട് ചൂണ്ടണമെന്നറിയാത്ത കൗമാരം കയ്യേന്തിയ തോക്കുകള്‍ , അവയ്ക്ക് മുന്നില്‍ പുകഞ്ഞു പോവുന്ന ജീവിതങ്ങള്‍. വിദ്വേഷം വിതച്ച് കലാപങ്ങള്‍ വിളവെടുത്ത് ലാഭമുണ്ടാക്കുന്ന കോര്‍പ്പറേറ്റുകള്‍ , മുറിവേറ്റ മനുഷ്യരുടെ നിലവിളികള്‍ക്കിടയില്‍ അവരുടെ ആകാശയാനങ്ങള്‍ വലിച്ചെറിയുന്നത് ബോംബാണോ ഭക്ഷണപ്പൊതിയാണോ എന്നറിയാത്ത അഭയാര്‍ത്ഥി ക്യാമ്പുകള്‍.
വെയില്‍ മങ്ങി ഇരുട്ടു പടരുന്നൊരു ദിനാന്ത്യത്തിന്റെ സ്വാഭാവികതയില്‍ ഈ രാജ്യമൊരു അന്ധകാരയുഗത്തെ സ്വാംശീകരിക്കുകയാണ്.

sameeksha-malabarinews

കേരളത്തിലല്ലാതെ ജാതി-ജന്മിത്വത്തിന്റെ വാഴ്ചയ്ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാത്ത ഇന്ത്യയില്‍ ആരുടെ പൗരത്വത്തിനാണ് പാര്‍ക്കുന്ന ഭൂമിയുടെ അടിയാധാരം സാക്ഷ്യം പറയുക? ഉത്തരേന്ത്യയിലെ , പ്രത്യേകിച്ച് അതിര്‍ത്തി ദേശങ്ങളിലെ മുസ്ലീങ്ങള്‍ക്ക് അവശ്യമായ രേഖകള്‍ കയ്യിലുണ്ടാകുമെന്ന് തന്നെയാണ് എന്റെ കണക്കുകൂട്ടല്‍ . അവയുടെ കൂടി ബലത്തിലാണ് ബ്രിട്ടീഷ് ഇന്ത്യ മുതല്‍ വിഭജന കാലം തൊട്ട് തങ്ങളെ അപരവല്‍ക്കരിക്കുന്ന ഹിന്ദുത്വ പൊതുബോധത്തെ അവര്‍ അതിജീവിച്ചിട്ടുണ്ടാവുക. അതുകൊണ്ട് അവരെക്കുറിച്ച് ആശങ്ക വേണ്ടെന്നല്ല.കയ്യിലെ കടലാസുകള്‍ കൊണ്ട് മാത്രം രക്ഷപ്പെടാവുന്നതല്ല , നിലവില്‍ തന്നെ അവര്‍ പെട്ടിരിക്കുന്ന വിഷമവൃത്തങ്ങള്‍.

സാങ്കേതികമായി ചിന്തിച്ചാല്‍ അതിലേറെ സങ്കീര്‍ണ്ണമാവും ഭൂരഹിതരായ പിന്നാക്ക / ദലിത് / ആദിവാസി ജനതയുടെ അവസ്ഥ. പക്ഷേ അവര്‍ ഭയക്കേണ്ടെന്ന് ഭരണകൂടം പറയുന്നുണ്ട്. ശരിയാണ് ശതകോടികള്‍ വരുന്ന ഈ മനുഷ്യരെ മുഴുവന്‍ എങ്ങോട്ട് കയറ്റിവിടാന്‍ ? ആ അര്‍ത്ഥത്തില്‍ ഭയക്കാനൊന്നുമുണ്ടാവില്ല. പക്ഷേ അങ്ങനെ ആശ്വസിക്കാന്‍ വരട്ടെ , അംബേദ്ക്കറെപ്പോലൊരാള്‍ , ജ്യോതി ഫൂലയെപ്പൊരാള്‍ , അവസര നിഷേധത്തിന്റെ ഇരുമ്പുമറകള്‍ ഭേദിച്ച് നിവര്‍ന്നു നില്‍ക്കുന്നൊരു കീഴാള(ന്‍) അഭിമുഖീകരിക്കാന്‍ പോവുന്ന ചോദ്യം ‘അതു പറയാന്‍ നീയാര്?’ എന്നതാവും. ജീവവായു പോലെ , ശ്വസിക്കുന്നവായു പോലെ നിത്യാനുഭവം കൊണ്ട് അത്രമേല്‍ സാധാരണമായ ഒന്നായിരുന്നു നമ്മുടെ ദേശം. ദേശാനുഭവം. അതില്‍ നിന്നാണ് നാം ഈ അന്യവല്‍ക്കരണം നേരിടാന്‍ പോവുന്നത്. പൗരനെന്ന അസ്തിത്വമാണ് നിങ്ങള്‍ക്കി രാഷ്ട്രത്തിന്റെ പരമാധികാരിയായിരിക്കാന്‍ അവകാശം നല്‍കുന്നത്. ആ ബലത്തിലാണ് നാം ഭരണകൂടത്തോട് അവകാശങ്ങള്‍ ചോദിക്കുന്നത്. പ്രക്ഷോഭങ്ങള്‍ നടത്തുന്നത്. അഭയാര്‍ത്ഥിയാവുന്നൊരാള്‍ക്ക് ഉഛ്വാസ വായു പോലും ഔദാര്യമായിത്തീരും. നീട്ടിവയ്ക്കപ്പെടുന്നൊരു നാടുകടത്തല്‍ തീയതി തലയില്‍ തൂങ്ങുമ്പോള്‍ നിങ്ങള്‍ക്കെന്ത് അവകാശബോധം ?
ഏത് പ്രക്ഷോഭം ?
പൗരാവകാശങ്ങളാണ് ജനാധിപത്യത്തിന്റേയും ആധുനിക രാഷ്ട്രീയത്തിന്റെയും ആണിക്കല്ല്. ഈ ബില്ല് ആദ്യം നാടുകടത്താന്‍ പോവുന്നത് രാഷ്ട്രീയമെന്ന പ്രക്രിയ തന്നെയാണ്.
വരൂ നമുക്ക് പൗരത്വമെന്ന അഭിമാന ചിഹ്നം അഴിച്ചു വയ്ക്കാം . തിരുവായ്‌ക്കെതിര്‍വായില്ലാത്ത നാടിന്റെ പ്രജയാവാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!