കോഴിക്കോട് സെമിനാറില്‍ പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിന് വാവ സുരേഷിനെതിരെ കേസ്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെമിനാറില്‍ പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിന് വാവ സുരേഷിനെതിരെ കേസ്. ഡിഎഫ്ഒ യുടെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്. വാവ സുരേഷ് പാമ്പുകളെ പ്രദര്‍ശിപ്പിച്ചത് സംഘാടകരുടെ അറിവോടെ അല്ല എന്ന് അന്വേഷണ സംഘം.

പാമ്പുകളെ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ആര്‍ക്കും ലൈസന്‍സ് ഇല്ല. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടിക്കാന്‍ മാത്രമാണ് വാവ സുരേഷിന് ലൈസന്‍സ് ഉള്ളൂ എന്ന് താമരശ്ശേരി റേഞ്ച് ഓഫീസര്‍ പറഞ്ഞു

മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ നഴ്‌സിംഗ് എജുക്കേഷനും നഴ്‌സിംഗ് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി പാമ്പുകടി സമൂഹത്തില്‍നിന്ന് ശാസ്ത്രത്തിലേക്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ആണ് വാവ സുരേഷ് പാമ്പുകളെ പ്രദര്‍ശിപ്പിച്ചത്. മൂര്‍ഖന്‍ പാമ്പുമായി എത്തിയാണ് വാവ സുരേഷ് ക്ലാസെടുത്തത്.

തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. മൈക്ക് ഓഫ് ആയപ്പോള്‍ വാവാ സുരേഷ് പാമ്പിനെ മൈക്കായി ഉപയോഗിച്ചു എന്ന വിമര്‍ശനവും വ്യാപകമായി ഉയര്‍ന്നുവന്നു . നിരവധി ആളുകളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസ്. ഡി എഫ് ഓ അബ്ദുല്‍ ലത്തീഫ് ചോലക്കലിന്റെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസര്‍ എം. കെ. രാജീവ് കുമാര്‍ ആണ് കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ അന്വേഷണസംഘം സംഘാടകരില്‍ നിന്നും മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും വിശദമായി മൊഴിയെടുത്തു.

 

Share news
error: Content is protected !!
Scroll to Top