
കാലിക്കറ്റിലെ വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കും – വി.സി.
കാലിക്കറ്റ് സര്‍വകലാശാലയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ബ്യൂറോയും പ്ലേസമെന്റ് സെല്ലും മെച്ചപ്പെടുത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. പി.ജി. വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഉദ്യോഗാര്‍ഥികളെ തേടി നടക്കുന്ന സ്ഥാപനങ്ങളെയും അര്‍ഹരായ വിദ്യാര്‍ഥികളെയും ഒരുമിപ്പിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. പ്രവേശന സമയത്ത് തന്നെയുള്ള രജിസ്‌ട്രേഷന്‍ നമ്പറിലൂടെ ചെറിയ തുടക്കത്തില്‍ നിന്ന് വലിയ ലക്ഷ്യങ്ങളിലേക്ക് വളരാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും വൈസ് ചാന്‍സലര്‍ ആശംസിച്ചു. സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, പി. സുശാന്ത്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. മുഹമ്മദ് സലീം, ഡെപ്യൂട്ടി രജിസ്ട്രാര്‍ അസീജ, അസി. രജിസ്ട്രാര്‍ ആര്‍.കെ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലപ്പുറം ജില്ലയില്‍ നിന്ന് 326 പേരും കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നായി 270 പേരുമാണ് വൈസ് ചാന്‍സലറില്‍ നിന്ന് നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങിയത്.
ഇനിയും പഠിക്കാനുറച്ച് ബിചിത്ര
ഗൗണും തൊപ്പിയുമണിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാന്തരബിരുദം നേടി അഭിമാനത്തോടെ നില്‍ക്കുമ്പോഴും പഠിത്തം തുടരാനാണ് ബിചിത്രയുടെ തീരുമാനം. കൊല്‍ക്കത്തയിലെ രസകോവ ഗ്രാമത്തില്‍ നിന്നുള്ള ബിചിത്ര അഞ്ചാം ക്ലാസ് മുതല്‍ കേരളത്തിലാണ് പഠിച്ചുവളര്‍ന്നത്. കൈതപ്പൊയിലെ ലിസ കോളേജില്‍ നിന്നാണ് എം.എസ് സി. സൈക്കോളജി പഠനം. മാതാപിതാക്കളേക്കാള്‍ നന്നായി മലയാളം പറയുന്ന ബിചിത്ര മാനിപുരം എ.യു.പി. സ്‌കൂളിലാണ് അഞ്ചാം ക്ലാസില്‍ ചേര്‍ന്നത്. ചക്കാലക്കല്‍ എച്ച്.എസ്.എസില്‍ നിന്ന് പത്താം ക്ലാസും കൊടുവള്ളി എച്ച്.എസ്. എസില്‍ നിന്ന് പ്ലസ്ടുവും പൂര്‍ത്തിയാക്കി. ലിസ കോളേജില്‍ തന്നെയായിരുന്നു ബിരുദപഠനവും. കെട്ടിടനിര്‍മാണ കരാര്‍ ജോലികളുമായി കേരളത്തിലെത്തിയ സാധുബിശ്വാസ് – സാധന ദമ്പതിമാരുടെ മകളാണ് ബിചിത്ര. ചേട്ടന്മാരായ ഷിബുവും ബിട്ടുവും പിതാവിനൊപ്പം ജോലി നോക്കുന്നു. പഠനത്തില്‍ മിടുക്കിയായ ബിചിത്രക്ക് ഗവേഷണത്തിനാണ് താത്പര്യം. കുന്ദമംഗലം പത്താം മെയിലിൽ കുടുംബത്തോടൊപ്പം വാടക വീട്ടിലാണ് താമസം.
പ്രായം മറന്ന് പഠനം തുടരുന്നവര്‍ക്ക് നിറഞ്ഞ കൈയടി
കാലിക്കറ്റിന്റെ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി എം.എ. ഫിലോസഫി പഠനം പൂര്‍ത്തിയാക്കിയ നാല്‍വര്‍ സംഘം വൈസ് ചാന്‍സലറില്‍ നിന്ന് നേരിട്ട് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാനും ഒരുമിച്ചെത്തി. പ്രായം വകവെയ്ക്കാതെ പഠനം തുടരുന്ന ഇവരെ കൈയടികളോടെയാണ് പി.ജി. ഗ്രാജ്വേഷന്‍ സെറിമണി വേദി സ്വീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം കുണ്ടംകുഴി ജി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പലായി വിരമിച്ച പത്മനാഭന്‍ (61), കണ്ണൂര്‍ ചെറുകുന്ന് ജി.ഡബ്ല്യു.എച്ച്.എസ്.എസില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപകനായി വിരമിച്ച പി.ഒ. മുരളീധരന്‍ (59), കണ്ണൂര്‍ ചെറുപുഴയില്‍ 35 വര്‍ഷമായി സമാന്തരവിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പി. നാരായണന്‍ (54), പൂണെ ടെക് മഹീന്ദ്രയില്‍ ഡെലിവറി വിഭാഗം മേധാവിയായി ജോലി നോക്കുന്ന കോഴിക്കോട് ചേമഞ്ചേരി സ്വദേശിയായ കെ. ബിനോയ് (44) എന്നിവരാണ് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകിയത്. പത്മനാഭന്‍ പൊളിറ്റിക്കല്‍സയന്‍സ്, ഇംഗ്ലീഷ്, എജ്യുക്കേഷന്‍ എന്നിവയിലും നേരത്തേ പി.ജി. കരസ്ഥമാക്കിയിട്ടുണ്ട്. പി.ഒ. മുരളീധരന്‍ 1989-ല്‍ കാലിക്കറ്റില്‍ നിന്ന് പൊളിറ്റക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക് വാങ്ങിയാണ് ആദ്യ പി.ജി. കരസ്ഥമാക്കിയത്. പിന്നീട് കാലിക്കറ്റില്‍ നിന്ന് അഞ്ചെണ്ണം ഉള്‍പ്പെടെ ഇത് പതിനൊന്നാമത്തെ പി.ജിയാണ്. പി. നാരായണന്റെ അഞ്ചാമത്തെ പി.ജിയാണിത്. എം.സി.എ. പഠിച്ച് ഐ.ടി. മേഖലയിലേക്കിറങ്ങിയ ബിനോയ് അവധി ദിവസങ്ങളിലും ഓണ്‍ലൈനായും പഠനം നടത്തുകയായിരുന്നു. ഔദ്യോഗിക തിരക്കിനിടയിലും വിദൂരവിഭാഗം വഴി എം.എ. സോഷ്യോളജിയില്‍ പി.ജി. നേടിയ കാലിക്കറ്റ് സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫീസര്‍ എസ്.ആര്‍. മിനു, അസിസ്റ്റന്റ് രജ്ഞിത എന്നിവരെയും പരീക്ഷാഭവന്‍ അഭിനന്ദിച്ചു.
വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ഡിസംബർ 31-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തരബിരുദവും നെറ്റ് അല്ലെങ്കിൽ യു.ജി.സി. 2018 റെഗുലേഷൻ അനുസരിച്ചുള്ള തത്തുല്യയോഗ്യതയുമാണ് അടിസ്ഥാന യോഗ്യത. ബിരുദാനന്തരബിരുദ തലത്തിൽ ഡിജിറ്റൽ മീഡിയ കോഴ്‌സുകൾ പഠിപ്പിക്കാൻ പ്രാപ്തരായിരിക്കണം. യോഗ്യരായവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വേതനം ഒന്നര മണിക്കൂറിന് 1700/- രൂപ. മാസാന്തപരിധി 42,000/- രൂപ.
പുനഃപ്രവേശന അപേക്ഷ
കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ബി.എ. അഫ്സൽ – ഉൽ – ഉലമ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സോഷ്യോളജി / ബി.കോം. / ബി.ബി.എ. ( CUCBCSS / CBCSS ) പ്രോഗ്രാമുകൾക്ക് 2018, 2019, 2021 വർഷങ്ങളിൽ പ്രവേശനം നേടി അഞ്ചാം സെമസ്റ്റർ വരെയുള്ള പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് പ്രസ്തുത പ്രോഗ്രാമിന്റെ ആറാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓൺലൈനായി പിഴ കൂടാതെ 26 വരെയും 100/- രൂപ പിഴയോടെ 31 വരെയും 500/- രൂപ അധിക പിഴയോടെ ജനുവരി ആറു വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.
പഠനം മുടങ്ങിയവർക്ക് വിദൂര വിഭാഗത്തിൽ തുടരാൻ അവസരം
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / ഓട്ടോണമസ് കോളേജുകളിൽ ബി.എ. അഫ്സൽ – ഉൽ – ഉലമ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സോഷ്യോളജി / ബി.കോം. / ബി.ബി.എ. ( CUCBCSS / CBCSS ) പ്രോഗ്രാമുകൾക്ക് 2018 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി അഞ്ചാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് പ്രസ്തുത പ്രോഗ്രാമിന്റെ ആറാം സെമസ്റ്ററിലേക്ക് സ്ട്രീം ചേഞ്ച് മുഖേന സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിന് കീഴിൽ പ്രവേശനം നേടി പഠനംതുടരാം. ഓൺലൈനായി പിഴ കൂടാതെ 26 വരെയും 100/- രൂപ പിഴയോടെ 31 വരെയും 500/- രൂപ അധിക പിഴയോടെ ജനുവരി ആറു വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : :0494 2400288, 2407356.
സോഷ്യൽ സർവീസ് പ്രോഗ്രാം / മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് :
ഡിസംബർ 19 വരെ അപ്‌ലോഡ് ചെയ്യാം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിൽ 2022 – ൽ പ്രവേശനം നേടിയ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സമർപ്പിക്കേണ്ട കാലിക്കറ്റ് സർവകലാശാലാ സോഷ്യൽ സർവീസ് പ്രോഗ്രാം ( CUSSP ) സർട്ടിഫിക്കറ്റ് / മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ സ്റ്റുഡന്റസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ഡിസം ബർ 19 വരെ നീട്ടി. ഫോൺ : 0494 2407356, 0494 2400288.
ടോക്കൺ രജിസ്‌ട്രേഷൻ
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ( CBCSS ) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ നവംബർ 2024 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ഓൺലൈനായി ഡിസംബർ 16 മുതൽ ടോക്കൺ രജിസ്‌ട്രേഷൻ എടുക്കാം. ഫീസ് : 2750/- രൂപ. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.വോക്. ഫിഷ് പ്രോസസ്സിംഗ് ടെക്‌നോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 19-ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം രണ്ട്, നാല് സെമസ്റ്റർ എം.എ. അറബിക് ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




