ബലൂചിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 26 പേര്‍ കൊല്ലപ്പെട്ടു

ബലൂചിസ്ഥാന്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തിരക്കേറിയ ക്വറ്റ റെയില്‍വേ സ്റ്റേഷനിലെ വന്‍ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പുറത്ത് വരുന്ന വിവരം. ചാവേറാക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക സൂചനകള്‍. 14 സൈനികര്‍ അടക്കമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. നൂറ് കണക്കിന് ആളുകള്‍ നില്‍ക്കുന്ന പ്ലാറ്റ്‌ഫോമില്‍ വലിയ പൊട്ടിത്തെറിയുണ്ടാവുന്നതും നിരവധിപ്പേര്‍ നിലത്ത് വീഴുകയും പലരും രക്ഷതേടി ട്രാക്കുകളിലേക്ക് വരെ ചാടിയിറങ്ങി ഓടുന്നതുമായ ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്.

സ്‌ഫോടനത്തിന് പിന്നാലെ മൃതദേഹ ഭാഗങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ചിതറിത്തെറിച്ച നിലയിലാണുള്ളത്. രക്ഷാപെടാനുള്ള ശ്രമത്തില്‍ ആളുകള്‍ ഉപേക്ഷിച്ച് പോയ ബാഗുകളും പ്ലാറ്റ്‌ഫോമില്‍ നിരന്ന് കിടക്കുന്നുണ്ട്. ജാഫര്‍ എക്‌സ്പ്രസ് പെഷവാറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ തടിച്ചുകൂടിയിരിക്കെയാണ് അപ്രതീക്ഷിതമായി സ്‌ഫോടനം ഉണ്ടായത്. ബലോച് ലിബറേഷന്‍ ആര്‍മി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്റെ ബുക്കിംഗ് ഓഫീസ് പരിസരത്താണ് സ്‌ഫോടനമുണ്ടായത്.

പ്രാഥമിക കണ്ടെത്തലുകള്‍ ചാവേര്‍ ബോംബാക്രമണത്തിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ക്വറ്റ സീനിയര്‍ സൂപ്രണ്ട് പോലീസ് (എസ്എസ്പി) ഓപ്പറേഷന്‍സ് മുഹമ്മദ് ബലോച്ച് നേരത്തെ പ്രതികരിച്ചത്. റെസ്‌ക്യൂ, ലോ എന്‍ഫോഴ്സ്മെന്റ് ടീമുകള്‍ പരിക്കേറ്റവരെയും മരിച്ചവരെയും ക്വറ്റയിലെ സിവില്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top