ഗാസയില്‍ ആശുപത്രിക്ക് നേരെ വീണ്ടും ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

ഗാസ : ഗാസയിലെ അല്‍ ശിഫ ആശുപത്രിക്ക് നേരെ ആക്രമണം. മെഡിക്കല്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കെട്ടിടവും ആംബുലന്‍സുകളും തകര്‍ന്നു. 72 ജീവനക്കാര്‍ കൊല്ലപ്പെട്ടെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ അറിയിച്ചു. അല്‍ ശിഫ ആശുപത്രിയില്‍ ഇരുപതിനായിരത്തിലധികം പേരുണ്ട്. സാധാരണക്കാര്‍ക്ക് അഭയം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുളളതെന്ന് യു എന്‍ കുറ്റപ്പെടുത്തി.

ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9200 കടന്നു. 9227 പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 3826 ക്കുട്ടികളും 2405 സ്ത്രീകളുമുണ്ട്. 32,500 പേര്‍ക്കാണ് പരിക്കേറ്റത്. ബോംബാക്രമണങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്.പ്രദേശത്തെ ഏക കാന്‍സര്‍ ആശുപത്രി അടച്ചതിനാല്‍ 12 രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 800 പേരെ ഈജിപ്തിലേക്ക് മാറ്റണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. 1200 കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം അമേരിക്ക ഇസ്രേയലിന് കൂടുതല്‍ സൈനിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. 14.5 ബില്യണ്‍ ഡോളര്‍ സഹായമാണ് പാസാക്കിയിരിക്കുന്നത്. അമേരിക്ക ഉള്ളപ്പോള്‍ ഇസ്രേയല്‍ ഒറ്റക്കാവില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ 220 വിദേശ പൗരന്‍മാര്‍ക്കൊപ്പം 33 അമേരിക്കകാരും കൊല്ലപ്പെട്ടു. ആ ദിനം ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തുമെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. അദ്ദേഹം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top