പരപ്പനങ്ങാടിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘത്തിലെ ഒരാള്‍ കൂടി പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. വള്ളിക്കുന്ന് അരിയല്ലൂര്‍ പരപ്പാല്‍ ബീച്ചിലെ കോട്ടില്‍ കണ്ണന്റെ പുരക്കല്‍ സുല്‍ഫിക്കറി(24)നെയാണ് പോലീസ് പിടികൂടിയത്.

ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് സമീപം വെച്ച് ഈ മാസം പതിനാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാലഞ്ചുപേര്‍ അടങ്ങുന്ന ഒരു സംഘം രാത്രി ഏഴുമണിയോടെയാണ് ഒട്ടുംപുറം സ്വദേശിയായ യുവാവ് സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെ വലിച്ചിറക്കിയ ശേഷം യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വള്ളിക്കുന്ന് ബീച്ചിന് സമീപം എത്തിച്ച് ഫുട്‌ബോള്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും കാറും പണവും ഐഫോണും തട്ടിയെടുക്കുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയതായിരുന്നു.

ഈ കേസില്‍ ഉള്‍പ്പെട്ട സഫീര്‍ എന്നയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുല്‍ഫിക്കറിനെ പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെ മറ്റ് കേസുകളും ഉണ്ടെന്ന് പോലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top