നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റം ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹര്‍ജി; ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. വിചാരണ സിബിഐ കോടതിയില്‍ നിന്ന് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്താണ് അതിജീവിത കോടതിയെ സമീപിച്ചത്. ജഡ്ജി ഹണി എം വര്‍ഗീസ് വിചാരണ നടത്തരുത് എന്നായിരുന്നു ആവശ്യം. കോടതി മാറ്റത്തിനെതിരായ അതിജീവിതയുടെ ഹര്‍ജി ഇനി തിങ്കളാഴ്ചയാകും പരിഗണിക്കുക. ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ച മറ്റൊരു ബെഞ്ചിന് മുമ്പാകെയാകും ഇനി ഹര്‍ജി എത്തുക.

സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് പ്രത്യക കോടതിയിലേക്ക് മാറ്റിയത്. എന്നാല്‍ ഈ കേസ് മറ്റൊരു അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്ന് കാണിച്ചുകൊണ്ടാണ് അതിജീവതയുടെ ഹര്‍ജി. കേസില്‍ തീര്‍പ്പുണ്ടാക്കുന്നത് വരെ സെഷന്‍സ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ മെമ്മറി കാര്‍ഡ് കേസിലും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top