ബേപ്പൂര്‍ തുറമുഖത്തെ മാലിന്യസംസ്‌കരണത്തിന് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും

ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനം. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ബേപ്പൂര്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി (എച്ച്എംഎസ്), കോഴിക്കോട് കോര്‍പ്പറേഷന്‍, ജില്ലാ ശുചിത്വമിഷന്‍ എന്നിവ ചേര്‍ന്നാണ് പ്ലാന്റ് സ്ഥാപിക്കുക.

ഇതിനായി എച്ച്എംഎസ്സും കോര്‍പറേഷനും തമ്മില്‍ ധാരണാപത്രം ഉണ്ടാക്കും. ശുചിത്വ മിഷന്‍ പദ്ധതി നടപ്പിലാക്കും.

ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് എച്ച്എംസിന് ആവശ്യമായ വരുമാനം കണ്ടെത്താനുള്ള വഴികള്‍ യോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി ബോട്ടുകളിലേക്കുള്ള ജലവിതരണം പണം ഈടാക്കി എച്ച്എംഎസ് ഏറ്റെടുക്കും. ഒരു ദിവസത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് നിശ്ചിത തുക ഫീസ് ഈടാക്കും. ഹാര്‍ബറില്‍ വല റിപ്പയറിംഗ് നടത്തുന്നവര്‍ എച്ച്എംഎസില്‍ രജിസ്റ്റര്‍ ചെയ്യണം. ഇവരില്‍ നിന്നും നിശ്ചിത തുക മാസാന്ത ഫീസായി ഈടാക്കും. ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇത് നടപ്പില്‍ വരുത്തുക.

26.6 ലക്ഷം രൂപ ചെലവില്‍ തുറമുഖത്ത് നിര്‍മിക്കുന്ന അഴുക്കുചാല്‍ പദ്ധതി ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. വാര്‍ഫില്‍ മണല്‍ അടിഞ്ഞുകൂടിയതിനാല്‍ ഇവിടേക്ക് ബോട്ടുകള്‍ അടുപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഡ്രഡ്ജിംഗ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എല്ലാ മത്സ്യ ലേലക്കാരെയും രജിസ്റ്റര്‍ ചെയ്തു അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യണമെന്നും ആവശ്യമുണ്ടായി.

യോഗത്തില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബി കെ സുധീര്‍ കിഷന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം ഗൗതമന്‍, മത്സ്യഫഡ് ജില്ലാ മാനേജര്‍ ഇ മനോജ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. വി ആര്‍ ലതിക തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top