കോഴിക്കോട് ക്യാംപസിലെ അതിരുവിട്ട ആഘോഷം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: സെന്റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ ക്യാംപസിനകത്ത് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസ് എടുത്തു. ജെസിബിയടക്കം ഒന്‍പത് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെയും ജെസിബി ഡ്രൈവറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് പിഴയീടാക്കും ആര്‍ടിഒ പറഞ്ഞു.

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും മുക്കം കള്ളന്‍തോട് എംഇഎസ് കോളേജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നത്. കോളജ് ഗ്രൗണ്ടില്‍ കാറുകളും ബൈക്കുകളും അമിത വേഗതയില്‍ ഓടിക്കുന്നതിനിടെ അപകടവും ഉണ്ടാവുകയായിരുന്നു.
വേഗത്തില്‍ വന്നിരുന്ന കാര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ സഞ്ചരിച്ചിരുന്ന മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച് വീണ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആര്‍ടിഒ വ്യക്തമാക്കി. അതിരുവിട്ട ആഘോഷം സ്‌കൂള്‍ മൈതാനത്ത് നടന്നിട്ടും സ്‌കൂള്‍ അധികൃതര്‍ ഇടപെട്ടില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കകത്ത് ഇത്തരം അതിരുവിട്ട ആഘോഷപരിപാടികള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കര്‍ശനമായി ഇടപെടണമെന്നും കോഴിക്കോട് ആര്‍ടിഒ പി ആര്‍ സുമേഷ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top