മലയാള സിനിമയ്ക്ക് തീരാനഷ്ടം: മന്ത്രി വി അബ്ദു റഹിമാൻ

ആറ് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടൻ ഇന്നസെന്റിന്റെ വേർപാട് കനത്ത നഷ്ടമാണ്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഇന്നസെന്റ് പിന്നീട് വില്ലൻ വേഷങ്ങളിൽ ഉൾപ്പെടെ തിളങ്ങിയ പ്രതിഭാശാലിയായിരുന്നു. കാൻസർ രോഗത്തോടുള്ള പോരാട്ടത്തിൽ മഹത്തായ മാതൃക തീർത്താണ് അദ്ദേഹം വിടപറഞ്ഞത്.

മലയാളിയുടെ മനസിൽ എന്നും നിലകൊള്ളുന്ന നിരവധി വേഷങ്ങൾക്ക് അദ്ദേഹം തിരശ്ശീലയിൽ ജീവൻ നൽകി. സംഭാഷണ ശൈലിയും മാനറിസങ്ങളുമായിരുന്നു കരുത്ത്. ഏതു കഥാപാത്രത്തിനും ഒരു ഇന്നസെന്റ് ടച്ച് നൽകിയിരുന്നു. ഒട്ടനവധി പുരസ്കാരങ്ങൾ ആ മികവിനെ തേടിയെത്തി.

സിനിമാ നടൻ എന്നതിനപ്പുറം അമ്മയുടെ ഭാരവാഹി എന്ന നിലയിലും ലോക്സഭാംഗം എന്ന നിലയിലും ഏറെ ശ്രദ്ധ നേടി. വളരെ ചെറിയ നിലയിൽ നിന്നാണ് ഉയർന്നുവന്നതെന്നത് എന്നും അഭിമാനത്തോടെ പറയുമായിരുന്നു. നിർമ്മാതാവ്, എഴുത്തുകാരൻ എന്നീ നിലകളിലും കഴിവ് തെളിയിച്ചു.

വലിയ തോതിൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ ഇന്നസെന്റ് എന്നും ശ്രദ്ധിച്ചു. മലയാള ചലച്ചിത്ര ലോകത്തിന്റെയും ഇന്നസെന്റിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top