പോക്സോ കേസില്‍ 48കാരന് 63 വര്‍ഷം കഠിനതടവ്

മഞ്ചേരി: പത്തുവയസ്സുകാരിയെ ബലാത്സംഗംചെയ്ത 48കാരന് 63 വര്‍ഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ. അമ്പലവയല്‍ നെല്ലറച്ചാല്‍ പാങ്ങലേരി അരീക്കുന്ന് ഗോപാലകൃഷ്ണനെ (48)യാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്.

പോക്സോ ആക്ടിലെ മൂന്ന് വകുപ്പുകളിലാണ് ശിക്ഷ. ഓരോ വകുപ്പിലും 20 വര്‍ഷംവീതം കഠിനതടവ് ഒരുലക്ഷം രൂപവീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഓരോ വകുപ്പിലും പിഴയടക്കാത്ത പക്ഷം മൂന്നുമാസത്തെ അധിക തടവ് അനുഭവിക്കണം. ഇതിനുപുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിനതടവ്, 25,000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നുമാസത്തെ അധിക തടവ് അനുഭവിക്കണം. പ്രതി പിഴയൊടുക്കുന്ന പക്ഷം മൂന്നുലക്ഷം രൂപ അതിജീവിതക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
പീഡനത്തിനിരയായ കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാനും കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

2020 ജനുവരിമുതല്‍ മെയ് വരെ കുട്ടിയും കുടുംബവും താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സില്‍വച്ച് പലതവണ ബലാത്സംഗംചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 22 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top