യുക്രൈയിനില്‍ നിന്ന് 17 മലയാളി വിദ്യാര്‍ത്ഥികളടക്കം 470 ഇന്ത്യക്കാര്‍ ഇന്ന് ഇന്ത്യയിലെത്തും

കീവ്: യുക്രൈയിനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. 17 മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 470 ഇന്ത്യക്കാര്‍ റൊമോനിയന്‍ അതിര്‍ത്തിയിലൂടെ ഇന്ന് ഇന്ത്യയിലെത്തും. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളിലായാണ് മലയാളികള്‍ അടങ്ങുന്ന സംഘം ഇന്ത്യയിലെത്തുക. ഉച്ചയോടെ ഒരു വിമാനം ഡല്‍ഹിയിലെത്തും.

മറ്റൊരു വിമാനം മുംബൈയിലുമാണ് എത്തുക. ചെര്‍നിവ്‌സികിലെ ബുക്കോവിനിയന്‍ സ്റ്റേറ്റ് മെഡി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് വിമാനത്തിലുള്ളത്. ഹംഗറിയില്‍ നിന്നുള്ള വിമാനം ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തും.

യുക്രൈനില്‍ നിന്നുളള ഇന്ത്യക്കാരെ പല ബാച്ചുകളായി പോളണ്ടിലേക്കും റൊമാനിയയിലേക്കും എത്തിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പലരും അതിര്‍ത്തി മേഖലയില്‍ വരെയെത്തിക്കഴിഞ്ഞു.

യുക്രൈനില്‍ നിന്നും എത്തുന്ന ആദ്യ ഇന്ത്യന്‍ സംഘത്തില്‍ 17 മലയാളി വിദ്യാര്‍ത്ഥികളും ഉണ്ടാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനാകും.

യുക്രൈനിലെയും പരിസര മേഖലകളിലെയും വ്യോമപാതകള്‍ പൂര്‍ണമായി അടച്ചിരിക്കുകയാണ്. ഇതാണ് രക്ഷാപ്രവര്‍ത്തനത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. നിലനില്‍ക്കുന്ന അടിയന്തര സാഹചര്യം പരിഗണിച്ച് റൊമാനിയ ഹംഗറി പോളണ്ട് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ രക്ഷാ ദൗത്യത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വിദേശകാര്യമന്ത്രാലയം നിയോഗിച്ചു.

470 ഇന്ത്യന്‍ പൗരന്‍മാര്‍ റൊമാനിയന്‍ അതിര്‍ത്തി കടന്നതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇന്ന് യുക്രൈനില്‍ നിന്നും എത്തുന്ന ആദ്യ ഇന്ത്യന്‍ പൗരന്മാരുടെ സംഘത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വീകരിക്കും.

പടിഞ്ഞാറന്‍ യുക്രെയ്നിലെ ലിവിവ്, ചെര്‍ണിവ്സ്തി എന്നിവിടങ്ങളില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ക്യാമ്പ് ഓഫീസുകള്‍ തുറന്നിരുന്നു. ഇവിടെ നിന്നാണ് മലയാളികള്‍ അടക്കമുളള ഇന്ത്യക്കാരെ റോമാനിയയുടെ അതിര്‍ത്തിയിലേക്ക് എത്തിച്ചത്.

Share news
error: Content is protected !!
Scroll to Top