ഗുരുവായൂരില്‍ ലോഡ്ജില്‍ 2 പെണ്‍കുട്ടികള്‍ മരിച്ചനിലയില്‍; ഗുരുതരാവസ്ഥയിലായ അച്ഛനെ ആശുപത്രിയിലേക്ക് മാറ്റി

തൃശൂര്‍ : ഗുരുവായൂരില്‍ ലോഡ്ജ് മുറിയില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ചനിലയിലും അച്ഛനെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ചന്ദ്രശേഖരന്റെ മക്കളായ ദേവനന്ദന(9), ശിവനന്ദന (12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യയിലെ കുട്ടികളാണ് ദേവനന്ദനയും ശിവനന്ദനയും. ബാത്ത്‌റൂമില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ ചന്ദ്രശേഖരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ഇന്നലെയാണ് അച്ഛനും രണ്ടു മക്കളും ലോഡ്ജില്‍ മുറിയെടുത്തത്. ഉച്ചയ്ക്ക് 2.30 ന് റൂം വെക്കേറ്റ് ചെയ്യുമെന്നും അറിയിച്ചിരുന്നു. ഇന്ന് രാവിലെ 7 ന് ലോഡ്ജിന് പുറത്തുപോയ അച്ഛന്‍, അല്‍പ്പസമയത്തിനുള്ളില്‍ തിരികെയെത്തി. വെക്കേറ്റ് ചെയ്യുമെന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും മുറി തുറക്കാതായതിനെത്തുടര്‍ന്നാണ് ലോഡ്ജ് ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചത്. പൂട്ടുപൊളിച്ച് അകത്ത് കടന്നപ്പോള്‍, കുട്ടികളില്‍ ഒരാള്‍ കിടക്കയില്‍ മരിച്ച നിലയിലും രണ്ടാമത്തെയാള്‍ തൂങ്ങിയ നിലയിലുമായിരുന്നു. ബാത്ത്‌റൂമില്‍ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു അച്ഛന്‍. ആത്മഹത്യാക്കുറിപ്പും സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.

പതിനഞ്ച് കൊല്ലം മുമ്പാണ് വയനാട് സ്വദേശിയായ ചന്ദ്രശേഖരന്‍ തൃശൂരിലേക്കെത്തിയത്. ഇവിടെ രണ്ടാമതും വിവാഹിതനായി. ഭാര്യ അടുത്തിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. കുട്ടികളില്‍ ഒരാള്‍ അസുഖ ബാധിതയുമായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top