വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 17 പവന്‍ ആഭരണങ്ങള്‍ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം: മാറനല്ലൂരില്‍ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാറനല്ലൂര്‍ സ്വദേശിനി ഹന്നയുടെ സ്വര്‍ണ്ണാഭരണങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ മോഷണം പോയത്. വൈകിട്ട് വിരുന്ന് സല്‍ക്കാരത്തിന് ദമ്പതികള്‍ പോയപ്പോള്‍ ഈ ആഭരണങ്ങള്‍ വീട്ടിലെ അലമാരയില്‍ അഴിച്ചുവെച്ചിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഇന്ന് രാവിലെ വീട്ടിലെ ഗേറ്റിന് മുന്നില്‍ ഇവ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇക്കഴിഞ്ഞ 14ന് വൈകിട്ട് 07.00 മണിക്കും 09.35മണിയ്ക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതായി സംശയിക്കുന്നത്. വീടിന്റെ രണ്ടാം നിലയിലെ ബെഡ്‌റൂമിലെ കബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന 3 പവന്‍ തൂക്കം വരുന്ന നെക്ലെയ്‌സ്, 9 വള, മൂന്ന് മോതിരം ഉള്‍പ്പെടെ സ്വര്‍ണാഭരണമാണ് മോഷണം പോയിരുന്നത്. വിവാഹശേഷം വരനും വധുവും ബന്ധുവീട്ടില്‍ വിരുന്നിനു പോയ ശേഷം രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 30 പവന്‍ സ്വര്‍ണം വച്ചിരുന്ന ബാഗില്‍നിന്ന് 17.5 പവന്‍ ആണ് നഷ്ടപ്പെട്ടത്.

തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി സംശയമുള്ളവരെ ചോദ്യം ചെയ്യുകയും വിരലടയാളം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇന്നു രാവിലെ മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ പൊതിഞ്ഞ നിലയില്‍ ആരോ വീടിനു സമീപത്തെ വഴിയില്‍ ഉപേക്ഷിച്ചത്. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ സ്വര്‍ണം തിരികെ വെക്കുകകയായിരുന്നുവെന്നു മാറനല്ലൂര്‍ പൊലീസ് പറയുന്നു. പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top