കരിഞ്ചന്തയില്‍ 10 ടണ്‍ റേഷനരി പിടികൂടിയ സംഭവം; കടയുടമയും ഡ്രൈവറുമടക്കം 3 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ പത്ത് ടണ്‍ റേഷനരി പിടികൂടിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അരി സൂക്ഷിച്ചിരുന്ന കടയുടെ ഉടമയും സഹായിയും ലോറി ഡ്രൈവറുമാണ് അറസ്റ്റിലായത്. സംഭവത്തില്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസറും അന്വേഷണം തുടങ്ങി.

180 ചാക്കുകളിലാക്കി ലോറിയില്‍ റേഷനരി വലിയങ്ങാടിയില്‍ നിന്നും രാത്രി കൊണ്ടുപോകാന്‍ ശ്രമിച്ച ഡ്രൈവര്‍ എ. അപ്പുക്കുട്ടന്‍, അരി സൂക്ഷിച്ചിരുന്ന സീന ട്രേഡേഴ്‌സിന്റെ ഉടമയും കുതിരവട്ടം സ്വദേശിയുമായ സി നിര്‍മല്‍, സഹായി പുത്തൂര്‍മഠം സ്വദേശി പിടി ഹുസൈന്‍ എന്നിവരെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അവശ്യ വസ്തു നിയമം മൂന്ന്, ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലയിലെ തീരപ്രദേശങ്ങളിലെ റേഷന്‍ കടകളില്‍നിന്നും ശേഖരിച്ച് സീന ട്രേഡേഴ്‌സിലെത്തിച്ചതാണ് അരിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കടയില്‍ നിന്നും ചാക്ക് മാറ്റി നിറച്ച് വളാഞ്ചേരിയിലേക്കാണ് അരി കടത്താന്‍ ശ്രമിച്ചത്. സിവില്‍ സപ്ലൈസും സംഭവത്തില്‍ അന്വേഷണം തുടങ്ങി. ജില്ലയിലെ വിവിധ റേഷന്‍ കടകളിലും ഗോഡൗണുകളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ കളക്ടര്‍ക്കും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അറസ്റ്റിലായ മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top