ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച തൃപ്‌തി ദേശായിയേയും സംഘത്തെയും പോലീസ്‌ തടഞ്ഞു

Trupti-Desaiമുംബൈ: മുസ്ലിം ആരാധാനാകേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാനുള്ള ഭൂമാതാ ബ്രിഗേഡ്‌ പ്രസിഡന്റ്‌ തൃപ്‌തി ദേശായിയുടെ നീക്കം പോലീസ്‌ തടഞ്ഞു. ദര്‍ഗയുടെ പ്രവേശന കവാടത്തിനു സമീപം ഇവരുടെ കാര്‍ പോലീസ്‌ തടയുകയായിരുന്നു.

ശനി ശിംഘ്‌നപൂര്‍ ക്ഷേത്രത്തിലും ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലും സ്‌ത്രീ പ്രവേശനം സാധ്യമായത്‌ സാമൂഹിക പ്രവര്‍ത്തകയായ തൃപ്‌തി ദേശായിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു. ഹാജി അലി സബ്‌കെലിയെ(ഹാജി അലി എല്ലാവര്‍ക്കുമുള്ളതാണ്‌) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ ഏപ്രില്‍ 28 മുതല്‍ സമരം ആരംഭിച്ചത്‌. സമാധാനപരമായ പ്രതിഷേധമാണ്‌ നടത്തുകയെന്നും ദര്‍ഗ അധികൃതരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും തൃപ്‌തി ദേശായി പറഞ്ഞു.

ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍(ബിഎംഎംഎ) ദര്‍ഗയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിരവധി മനുഷ്യാവകാശ സംഘടനകളും എന്‍ജിഒകളും ആവശ്യത്തെ പിന്തുണച്ച്‌ രംഗത്ത്‌ എത്തിയിട്ടുണ്ട്‌.

15 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫിവര്യന്‍ ഹാജി അലിയുടെ ശവകുടീരമാണ്‌ ദര്‍ഗ. ഇവിടെ സ്‌ത്രീകള്‍ കയറുന്നത്‌ ഇസ്ലാമിക വിശ്വാസ പ്രകാരം തെറ്റാണെന്നാണ്‌ ദര്‍ഗ അധികൃതരുടെ വാദം.

Share news
error: Content is protected !!
Scroll to Top