വൈരങ്കോട് വേല പോലീസ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു;ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍

തിരൂര്‍: വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തിയ്യാട്ടുത്സവം അലങ്കോലപ്പെടുത്താന്‍ പോലീസ് ശ്രമിച്ചതായി ആക്ഷേപം. ജനക്കൂട്ടത്തിനിടയില്‍ തോക്കുചൂണ്ടി കാളവരവ് കമ്മിറ്റിയെ എസ്.ഐയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുയര്‍ന്നു.

വൈരങ്കോട് ഭഗവതിക്ഷേത്രത്തിലെ വലിയ തിയ്യാട്ടുല്‍സവത്തിന്റെ ഭാഗമായി നടന്ന കാളവരവാണ് കറ്റിപ്പുറം എസ്.ഐ രാജ്‌മോഹന്റെ നേതൃത്വത്തില്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതായി ആക്ഷേമമുയര്‍ന്നത് ക്ഷേത്ര ഊരാളന്‍മാരായ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ മനയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പോലീസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉയര്‍ന്നത്.

വലിയ കാളകളുടെ വരവ് കടന്നു പോകുമ്പോള്‍ മരച്ചില്ലകളില്‍ തട്ടുന്നതിനാല്‍ ഇനിമുതല്‍ വലിയ കാളകള്‍ക്ക് അനുമതി നല്കില്ലെന്ന് പറഞ്ഞ് പോലീസ് കാളവരവ് കമ്മറ്റിക്കാരെ ആക്ഷേപിച്ചതായും കുറുമ്പത്തൂര്‍ വാക്കത്ത് മനപ്പടിയിലെ വരവിലെ മൂന്ന് ലക്ഷത്തോളം രൂപ ചെലവു വരുന്ന എട്ട് െപായ്ക്കാളകളെ അടിച്ചു തകര്‍ത്തതായും ആഴ്‌വാഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍ ആരോപിച്ചു.

ക്ഷേത്രത്തിലെ ഭക്ഷണശാലയിലും പൊലീസ് കുഴപ്പം സൃഷ്ടിച്ചു. ഭക്ഷണശാലയിലെത്തിയവരെ വിരട്ടിയോടിച്ചതിനാല്‍ ഭക്ഷണംവിതരണം മണിക്കൂറുകളോളം തടസ്സപ്പെടുകയും ഇതെ തുടര്‍ന്ന് അഞ്ചര ചാക്ക് അരിയുടെ ചോറ് നശിപ്പക്കേണ്ട സ്ഥിതിയുണ്ടായതായും യോഗത്തില്‍ വിമര്‍ശമുയര്‍ന്നു.

പോലീസിന്റെ നിലപാടിനെതിരെ ആഭ്യന്തരമന്ത്രി, ദേവസ്വം മന്ത്രി, ജില്ലാ പോലീസ് ചീഫ്, മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു..

 

Share news
error: Content is protected !!
Scroll to Top