Section

malabari-logo-mobile

ബാല്‍ താക്കറെ അന്തരിച്ചു.

HIGHLIGHTS : മുംബൈ: ശിവസേന അധ്യക്ഷന്‍ ബാല്‍ താക്കറെ(86)അന്തരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ്

മുംബൈ: ശിവസേന അധ്യക്ഷന്‍ ബാല്‍ താക്കറെ(86)അന്തരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന്‌ മുംബൈയില്‍ ബാന്ദ്രയിലെ സ്വവസതിയിലായിരുന്നു അന്ത്യം.  കഴിഞ്ഞ ജൂലായിലാണ് താക്കറെയുടെ ആരോഗ്യസ്ഥിതി വഷളായത്. മരണസമയത്ത് മകനും ശിവസേന എക്സിക്യൂട്ടീവ് പ്രസിഡന്റുമായ ഉദ്ധവ് താക്കറെയും ബന്ധുക്കളും അടുത്തുണ്ടായിരുന്നു.   ഉദരരോഗവും ശ്വാസകോശ രോഗവും മൂലം അത്യാസന്നനിലയിലായിരുന്ന അദ്ദേഹം, മാതോശ്രീയില്‍ സജ്ജീകരിച്ച അതിതീവ്ര പരിചരണ സംവിധാനത്തില്‍ കഴിഞ്ഞുവരികായിയിരുന്നു. നാളെ രാവിലെ ഏഴു മണിമുതല്‍ ശിവാജി പാര്‍ക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും സംസ്കാരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ വസതിയായ മാതോശ്രീയില്‍ ഡോക്ടര്‍മാരുടെ സംഘം ക്യാമ്പ് ചെയ്താണ് ചികിത്സ നടത്തിയിരുന്നത്.

1926 ജനുവരി 23ന്‌ പുനെയിലാണ് ബാല്‍ കേശവ്‌ താക്കറെ ജനിച്ചത്. മുംബൈയില്‍ ഫ്രീ പ്രസ്‌ ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റ്‌ ആയി ഔദ്യോഗികജീവിതം ആരംഭിച്ചു. 1960ല്‍ മര്‍മിക്‌ എന്ന രാഷ്ട്രീയ വാരിക തുടങ്ങി.   പിന്നീട് മറാത്തി ഭാഷാപത്രം ‘സാമ്‌ന’യും ഹിന്ദി പത്രം ‘ദോഫര്‍ കാ സാമ്‌ന’യും തുടങ്ങി. ഹിന്ദുക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന നിലപാടുകളുമായി മറാത്ത രാഷ്ട്രീയത്തില്‍ സജീവമായി. 1966 ല്‍ ശിവസേന രൂപീകരിച്ചു.

sameeksha-malabarinews

ബി ജെ പിയുമായി കൂട്ടുചേര്‍ന്ന് 1995ല്‍ മഹാരാഷ്ട്രയില്‍ ശിവസേന അധികാരക്കസേരയിലെത്തി. നാലുവര്‍ഷം നീണ്ടുനിന്ന ആ ഭരണത്തിന്‍റെ നിയന്ത്രണം ബാല്‍ താക്കറെയുടെ കൈയിലായിരുന്നു. 

അന്തരിച്ച മീനയാണ് ഭാര്യ. മൂത്തമകനായ ബിന്ദുമാധവ് താക്കറെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ശിവസേനയില്‍ താക്കറെയുടെ പിന്‍‌ഗാമിയായ ഉദ്ദവ് താക്കറെ മകനാണ്. ജയ്ദേവ് താക്കറെയാണ് മറ്റൊരു പുത്രന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!