പരപ്പനങ്ങാടി: ഇതുവരെ കാണാത്ത മത്സരച്ചുടിലേക്ക് പരപ്പനങ്ങാടിയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വളര്‍ന്നതിന്റെ ക്രെഡിറ്റ് ജനകീയ വികസനമുന്നണിക്ക് തന്നെയാണ്. യുഡിഎഫിലെ പ്രബലകക്ഷിയായ മുസ്ലീലീഗിന്റെ ശക്തികേന്ദ്രമാണ് പതിറ്റാണ്ടുകളായി പരപ്പനങ്ങാടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 24 പഞ്ചായത്ത് അംഗങ്ങളില്‍ 20 പേരു തെരഞ്ഞെടുക്കപ്പെട്ടത് യുഡിഎഫ് പക്ഷത്തുനിന്നാണ്.
എന്നാല്‍ ഇത്തവണ ഭരണകക്ഷിയായ മുസ്ലീംലീഗിനെതിരെ ശക്തമായ ഒരു സംവിധാനത്തെ കോര്‍ത്തിണക്കാന്‍ പ്രതിപക്ഷത്തിനായിരിക്കുന്നു. സിപിഎമ്മും കോണ്‍ഗ്രസ്സിലെ ഒരു പ്രമുഖവിഭാഗവും ഒരുമിച്ചതൊടെ നഗരസഭയിലെ മത്സരം പ്രതീക്ഷിക്കാതിരുന്ന പലവാര്‍ഡുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമായി മാറിക്കഴിഞ്ഞിരിക്കുന്നു. ബിജെപിയും എസ്‌ഡിപിയും ഒഴികെയുള്ള എല്ലാരാഷ്ട്രീയ പാര്‍ട്ടികളും ചില സാമുഹ്യസംഘടനകളുടം ജനകീയമുന്നണിയുടെ ഭാഗമാണ്.പരപ്പനങ്ങാടിയിലെ വികസനമുരടിപ്പ് തന്നെയാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുകയെന്ന് ജനകീയ മുന്നണി നേതാക്കള്‍ പറയുന്നു.
മലപ്പുറം ജില്ലയില്‍ 25 പഞ്ചായത്തുകളിലും ചില മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസും മുസ്ലീം ലീഗും പരസ്‌പരം മത്സരിക്കുകയാണ്. തൊണ്ണുറുകളില്‍ പരീക്ഷിച്ച് വിജയിച്ച ‘സാമ്പാര്‍ മുന്നണി’ .യുടെ പുതിയ രൂപമാണ് ഇതെന്നാണ് മുസ്ലീലീഗ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ അന്ന് പരപ്പനങ്ങാടിയില്‍ അത്തരമൊരു സംവിധാനം ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധാരണയുടെ ഭാഗമായി കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കുകുയും അവിടെ ലീഗ് റിബലുകളെ നിര്‍ത്തി വിജയിപ്പിച്ചെടുക്കുയും ചെയ്‌തിരുന്നു. ഇതാണ് കോണ്‍ഗ്രസ് പ്രാദേശികനേതാക്കളെ ലീഗനെതിരെ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ച പ്രധാനഘടകം. ഇത്തവണയും യുഡിഎഫ് കോണ്‍ഗ്രസ്സിന് നല്‍കിയ ചിറമംഗലം ഡിവിഷനില്‍ ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥി മത്സരരംഗത്തുണ്ട്.



