Section

malabari-logo-mobile

നിര്‍മാണമേഖല കുറ്റമറ്റതാക്കാനുള്ള സമഗ്ര നടപടികള്‍ സ്വീകരിക്കും : മന്ത്രി ജി.സുധാകരന്‍

HIGHLIGHTS : തിരുവനന്തപുരം:നിര്‍മാണമേഖല കുറ്റമറ്റതാക്കാനുള്ള സമഗ്ര നടപടികള്‍ സ്വീകരിക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി.സുധാകരന്‍. പൊതുമരാമത്ത്‌ വകുപ്...

G SUDHAKARANതിരുവനന്തപുരം:നിര്‍മാണമേഖല കുറ്റമറ്റതാക്കാനുള്ള സമഗ്ര നടപടികള്‍ സ്വീകരിക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി.സുധാകരന്‍. പൊതുമരാമത്ത്‌ വകുപ്പിലെ എഞ്ചിനിയര്‍മാര്‍ക്കായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ്‌ ഹാളില്‍ സംഘടിപ്പിച്ച ഏകദിന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃത്യമായ മേല്‍നോട്ടത്തിന്റെ അഭാവമാണ്‌ അഴിമതിക്ക്‌ കാരണമാകുന്നത്‌. മഴയത്ത്‌ റോഡു നിര്‍മാണവും ടാറിംഗും നടത്തുന്ന സമ്പ്രദായത്തിന്‌ അവസാനമുണ്ടാകണം.നിര്‍മാണം ആരംഭിക്കുന്നതു മുതല്‍ തന്നെ പരിപാലനവും തുടങ്ങണം. മേല്‍നോട്ടവും നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നിടത്തു നിന്നും ഉണ്ടായാല്‍ മാത്രമേ സംവിധാനങ്ങള്‍ പരിപാലിക്കപ്പെടുകയുള്ളു. 12000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്‌ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇതു നടപ്പാക്കുന്നതിന്‌ ഏവരും ബാധ്യസ്ഥരാണ്‌.അക്കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ ലോകം,പുതിയ നിര്‍മാണം എന്ന ആശയം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ്‌ ഊന്നല്‍ നല്‍കേണ്ടത്‌. മാറ്റങ്ങള്‍ വന്നേ തീരൂ.എന്നാല്‍ അത്‌ ജനോപകാരപ്രദമായി നടപ്പാക്കാനുള്ള ആര്‍ജ്ജവവും പരിശ്രമവും ആവശ്യമാണ്‌. സര്‍ക്കാര്‍ ചുവപ്പുനാടയ്‌ക്ക്‌ എതിരാണ്‌. എല്ലാ കാര്യങ്ങളിലും ചുവപ്പുനാടയൊഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.ഏത്‌ ഉദ്യോഗസ്ഥര്‍ക്കും നിയമവിധേയമായ പ്രവര്‍ത്തനത്തിനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടാകും. എന്നാല്‍ അത്‌ നാട്ടുകാര്‍ക്ക്‌ ഗുണപ്രദമായ പ്രവര്‍ത്തനങ്ങളാകണമെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രൂപകല്‍പന,നിര്‍മാണം,മേല്‍നോട്ടം,പരിപാലനം എന്നിവ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാത്രമേ ഗുണമേന്മ� ഉറപ്പു വരുത്താനാകുകയുള്ളു. സോഷ്യല്‍ എഞ്ചിനിയറിംഗും, പ്രഫഷണല്‍ എഞ്ചിനിയറിംഗും സമന്വയിപ്പിച്ചാല്‍ മാത്രമേ ഇതു സാധ്യമാകൂ. നിര്‍മാണ പ്രവര്‍ത്തികള്‍ എങ്ങിനെ ജനക്ഷേമോന്മുഖമാക്കാം എന്ന ചിന്ത ഉണ്ടായാല്‍ ഇതിനെ പൂര്‍ത്തീകരിക്കാന്‍ കഴിയും.കഴിഞ്ഞ നാല്‌പത്തഞ്ചു ദിവസമായി പൊതുമരാമത്ത്‌ വകുപ്പില്‍ അഴിമതി ഉണ്ടായിട്ടില്ലെന്ന കാര്യം സന്തോഷം നല്‍കുന്നതും സ്വാഗതാര്‍ഹവുമാണ്‌.ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ചാല്‍ വകുപ്പ്‌ നിഷ്‌ക്രിയമാണെന്ന പരാതി ഒഴിവാക്കാന്‍ സാധിക്കും.
രാഷ്ട്രീയ-ഉദ്യോഗസ്ഥ-കരാറുകാരുടെ കൂട്ടുകെട്ടാണ്‌ അഴിമതിക്കുള്ള കാരണങ്ങളിലൊന്ന്‌.രാഷ്‌ട്രീയ പിന്തുണയില്ലെങ്കില്‍ ആര്‍ക്കും അഴിമതി നടത്താനാകില്ല. അഴിമതിക്കാരെ വച്ചു പൊറുപ്പിക്കുന്ന നയമല്ല സംസ്ഥാന സര്‍ക്കാരിന്റേത്‌.അഴിമതി നടത്തിയ ശേഷം സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോടതിയെ അഭയം പ്രാപിക്കുന്നവരുണ്ട്‌.അത്തരക്കാര്‍ക്ക്‌ ആരും അഭയം നല്‍കില്ല. ആരും ഭരണഘടനയ്‌ക്ക്‌ മുകളിലല്ല എന്നു മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന പ്ലാനിംഗ്‌ ബോര്‍ഡംഗവും ഡിഎംആര്‍സി പ്രിന്‍സിപ്പല്‍ അഡൈ്വസറുമായ ഡോ.ഇ.ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി.പൊതുമരാമത്ത്‌ വകുപ്പ്‌ അഡീ.ചീഫ്‌ സെക്രട്ടറി സുബ്രതാ ബിശ്വാസ്‌, മദ്രാസ്‌ ഐഐടി സിവില്‍ എഞ്ചിനിയറിംഗ്‌ വിഭാഗം മുന്‍ പ്രഫസര്‍ ഡോ.പി.കെ.അരവിന്ദന്‍, ഐഎസ്‌ആര്‍ഒ മുന്‍ ചീഫ്‌ എഞ്ചിനിയര്‍ പി.എ.പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വകുപ്പിന്റെ ചരിത്രത്തിലാദ്യമായി എല്ലാ എഞ്ചിനിയര്‍മാരെയും ഉള്‍പ്പെടുത്തി നടത്തിയ സമ്മേളനത്തില്‍ നിര്‍മാണ ശൈലികളിലെ പുതുമയും യന്ത്രവല്‍കൃതനൂതനമാര്‍ഗങ്ങളും ചര്‍ച്ചയായി.പൊതുമരാമത്തിനെ കേരള വികസനത്തിന്റെ പ്രധാന ഭാഗമാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നിശ്ചയത്തിന്റെ തുടക്കമായ സമ്മേളനത്തില്‍ ചീഫ്‌ എഞ്ചിനിയര്‍ ഉള്‍പ്പെടെ സിവില്‍,ആര്‍ക്കിടെക്‌ചര്‍,ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്‌ വിഭാഗങ്ങളിലെ 1270 എഞ്ചിനിയര്‍മാര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!