കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്‌ നാളേക്ക്‌ മാറ്റി

kanhaiya-kumar-jnu-hearing-court-reuters_650x400_71455889773ദില്ലി: ജെഎന്‍യു യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ദില്ലി ഹൈക്കോടതി നാളേക്ക്‌ മാറ്റി. കഴിഞ്ഞ ഒന്‍പാതം തിയ്യതി ജെഎന്‍യുവില്‍ നടന്ന പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ്‌ ദേശവിരുദ്ധക്കുറ്റം ചുമത്തി കനയ്യയെ അറസ്റ്റ്‌ ചെയ്‌തത്‌. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ജാമ്യത്തിനായി കനയ്യകുമാര്‍  ഹൈക്കോടതിയെ സമീപിച്ചത്‌.

അതേസമയം ഹൈക്കോടതിയില്‍ ഇന്ന് നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. പ്രോസിക്യൂഷന് വേണ്ടി ഹാജരാകേണ്ട അഭിഭാഷകനായ രാഹുല്‍ മെഹ്‌റയോട് കോടതിയില്‍ ഹാജരാകേണ്ടെന്നാണ് ദില്ലി പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഹാജരാകുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി. എന്നാല്‍ ഈ നിര്‍ദേശം പാലിക്കാന്‍ തയ്യാറല്ലെന്നും കോടതിയില്‍ താന്‍ തന്നെ ഹാജരാകുമെന്നും രാഹുല്‍ മെഹ്‌റ അറിയിച്ചു. നിയമപ്രകാരം താനാണ് ഹാജരാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എഎപി സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനെ വിശ്വാസമില്ലെന്ന് പറഞ്ഞാണ് മെഹ്‌റയെ പോലീസ് വിലക്കിയത്. ഇതിന് പകരമായി നാലംഗ അഭിഭാഷക സംഘത്തേയും പോലീസ് നിയോഗിച്ചിരുന്നു.

കനയ്യകുമാറിനൊപ്പം കേസില്‍ പ്രതികളായ ഉമര്‍ ഖാലിദ് ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ത്ഥികള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചു. കീഴടങ്ങിയാല്‍ തങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് അവരുടെ ആവശ്യം. ഇവരുടെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും. അതേസമയം ഉമര്‍ ഖാലിദ് ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ത്ഥികളെ ജെഎന്‍യുവില്‍ കയറി അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പൊതുതാത്പര്യ ഹരജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top