ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യത തകര്‍ന്നതായി സര്‍വ്വേ

ന്യൂഡല്‍ഹി: ഐപിഎല്‍ ആറാം പതിപ്പിലെ ഒത്തുകളി വിവാദങ്ങളും ബിസിഐയുടെ ഇതിനോടുള്ള നിലപാടുകളും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളില്‍ മടുപ്പുളവാക്കുന്നതായി സിഎന്‍എന്‍ – ഐബിഎന്‍ സര്‍വ്വേ റിപ്പോര്‍ട്ട്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളിലാണ് അഭിപ്രായ സര്‍വ്വേ നടത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യത തകര്‍ന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത 90 ശതമാനവും അഭിപ്രായപ്പെട്ടു.

രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ എസ് ശ്രീശാന്ത്, അജിത്ത് ചന്ദില, അങ്കീത് ചവാന്‍ എന്നിവരുടെ അറസ്റ്റാണ് 37 ശതമാനം പേര്‍ക്ക് ക്രിക്കറ്റിനോട് മടുപ്പു വരാന്‍ കാരണമായത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് തലവന്‍ ഗുരുനാഥ് മെയ്യപ്പന്റെ അറസ്റ്റ് 22 ശതമാനം ആളുകളെ ബാധിച്ചു. 27 ശതമാനം ഇനി ക്രിക്കറ്റ് കാണുകയില്ലെന്ന് പറയുമ്പോള്‍ 10 ശതമാനം ഐപിഎല്‍ മാത്രം ഒഴിവാക്കുന്നു. എട്ടു ശതമാനം മാത്രമേ ക്രിക്കറ്റിനോട് അതിയായ ആവേശം കാണിക്കുന്നുള്ളൂ.

ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്തവരാണ് ബിസിസിഐയെന്ന് 47 ശതമാനം പറയുന്നു. 47 ശതമാനം ആളുകള്‍ക്ക് ബോര്‍ഡ് തന്നിഷ്ടക്കാരുടെയും ധാര്‍ഷ്ട്യക്കാരുടെയും പടയാണെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍ 30 ശതമാനം ഇപ്പോഴും ബിസിസിഐയെ വിശ്വസിക്കുന്നു.

മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും നിരന്തര സമ്മര്‍ദ്ദ ഫലമായാണ് ഒത്തുകളിക്കെതിരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായതെന്ന് 80 ശതമാനം പേരും വിശ്വസിക്കുന്നു.

മുന്‍ താരങ്ങള്‍ക്കെതിരെയും കടുത്ത വിമര്‍ശനമുണ്ട്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബോര്‍ഡിന്റെ തലപ്പത്തെത്തിയാല്‍ അഴിമതി കുറയുമെന്ന് വിശ്വസിക്കുന്നവര്‍ 24 ശതമാനമാണ്.

ഐപിഎല്‍ ക്രിക്കറ്റിനെ തല്‍ക്കാലത്തേക്കെങ്കിലും നിരോധിക്കാന്‍ 75 ശതമാനത്തോളം ആളുകള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നു.

 

Share news
error: Content is protected !!
Scroll to Top