ആന്റണിക്കെതിരെ മുസ്ലിംലീഗും വയലാര്‍ രവിയും

കോഴിക്കോട്: ആന്റണിയുടെ ബ്രഹ്മോസ് പ്രസ്താവന യുഡിഎഫ് സര്‍ക്കാറിന്റെ അലകും പിടിയും ഇളക്കുന്നു. കേരള സര്‍ക്കാറിന്റെ വികസന കാഴ്ചപ്പാടിനെതിരെ തുറന്നടിച്ച ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലിംലീഗ് രംഗത്ത്.

രണ്ടു ദിവസം കഴിഞ്ഞിട്ടും ആന്റണി തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍കുകയാണെന്ന് ബോധ്യപ്പെട്ട മുസ്ലിംലീഗ് തങ്ങളുടെ സീനിയര്‍ നേതാക്കളെ തന്നെ ആന്റണിക്കെതിരെ രംഗത്തിറക്കി. ആന്റണി ഇന്ന് തന്റെപ്രസ്താവന വിശദീകരിക്കണമെന്നാണ് ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റണി വിശദീകരിച്ചാല്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി അതിന് മറുപടി നല്‍കുമെന്നും ഇടി വ്യക്തമാക്കി. എളമരം കരീമിനെ മികച്ച വ്യവസായ മന്ത്രിയെന്ന് ആന്റണി പുകഴ്ത്തിയതാണ് ലീഗിനെ ഏറെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഈ പ്രസ്താവന തന്നെ വ്യക്തിപരമായ് പോലും ഇകഴ്ത്തി കാണിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി കരുതുന്നു.

സര്‍ക്കാറിന്റെ കയ്യില്‍ അലാവുദ്ദീന്റെ അദ്ഭുതവിളക്കൊന്നു മില്ലെന്നും മന്ത്രി എംകെ മുനീറും വ്യക്തമാക്കി.

മുസ്ലിംലീഗിന് പുറമെ വയലാര്‍ രവിയും ആന്റണിയുടെ പ്രസ്താവയ്‌ക്കെതിരെ രംഗത്തെത്തി. സര്‍ക്കാറിനെ കുറിച്ച് ആന്റണിയുടേത് വ്യക്തിപരമായ പ്രസ്താവന മാത്രമാണെന്നും തനിക്ക് ആ അഭിപ്രായമില്ലെന്നും അദേഹം വ്യക്തമാക്കി. എളമരം കരീമിനെ കുറിച്ച് ആന്റണി പറഞ്ഞത് തെറ്റാണെന്നും എളമരം കരീമിന്റെ കാലത്ത് കേരളത്തില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും വയലാര്‍ രവി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ആന്റണി വിശദീകരിക്കണമെന്ന ലീഗിന്റെ ആവശ്യമം ന്യായമാണെന്നും കേന്ദ്രസര്‍ക്കാറിന് ഇടുതു പക്ഷത്തിന്റെ പിന്‍തുണ കിട്ടുന്നതിനാണ് ആന്റണിയുടെ ഈ പ്രസ്താവനയെമായി ചീഫ്‌വിപ്പ് പിസി ജോര്‍ജ്ജും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ കെഎം മാണിയും ആന്റണിക്കെതിരെ രംഗത്തെത്തിയിരുന്നു.

ഇന്ന് വൈകീട്ട് കാസര്‍കോഡ് നടക്കുന്ന പ്രതിരോധ വകുപ്പിന്റെ ചടങ്ങില്‍ ആന്റണിയുടെ മൗനവും സംസാരവും ഒരെ പോലെ കേരള രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍.

Share news
error: Content is protected !!
Scroll to Top