അറബിക്കല്യാണം: കര്‍ശനനടപടി വേണം – വനിതാക്കമ്മീഷന്‍

സ്ത്രീയെ വില്പനവസ്തുവാക്കി അവഹേളിക്കുന്ന അറബിക്കല്യാണത്തിന് ഒത്താശ ചെയ്ത രക്ഷിതാക്കളടക്കം മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്നും അവര്‍ക്കു കര്‍ശനശിക്ഷ ഉറപ്പാക്കണമെന്നും കേരള വനിതാക്കമ്മീഷന്‍ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടിട്ടീച്ചര്‍ ആവശ്യപ്പെട്ടു. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവം കേരളസംസ്‌ക്കാരത്തിനാകെ നാണക്കേടാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികള്‍ പരിഷ്‌ക്കൃതസമൂഹത്തിനു ചേര്‍ന്നതല്ല. ഇതുപോലുള്ള സാമൂഹികതിന്മകള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. ഇത്തരം കെണികളില്‍ പെടാതിരിക്കാന്‍ പെണ്‍കുട്ടികളെ ബോധവത്ക്കരിക്കുകയും ശാക്തീകരിക്കുകയും വേണം. അതോടൊപ്പംതന്നെ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ നിയമസംവിധാനവും നിഷ്‌ക്കര്‍ഷ പുലര്‍ത്തണമെന്നു റോസക്കുട്ടിട്ടീച്ചര്‍ നിര്‍ദ്ദേശിച്ചു. അതില്‍ വീഴ്ചയുണ്ടായാല്‍ കമ്മീഷന്‍ ഇടപെടുമെന്നും പ്രതികരണം ആരാഞ്ഞ മാദ്ധ്യമങ്ങളോട് അവര്‍ പറഞ്ഞു.

ഊരും പേരും പോലും അറിയത്തവര്‍ക്കു മക്കളെ അച്ഛനമ്മമാര്‍ തന്നെ എറിഞ്ഞുകൊടുക്കുന്ന സ്ഥിതി ദാരിദ്യത്തിന്റെയും അജ്ഞതയുടെയും വര്‍ദ്ധിച്ച വിവാഹധൂര്‍ത്തിന്റെയും സ്ത്രീധനത്തിന്റെയും ഒക്കെക്കൂടി സൃഷ്ടിയാണ്. അവയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളിലൂടെയേ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കാനാകൂ. സാഹചര്യം എന്തുതന്നെ ആയാലും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടെന്നും വനിതാക്കമ്മീഷന്‍ അദ്ധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top