സ്‌മൃതി ഇറാനിയുടെ വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ കോടതി

Smriti Irani--621x414ദില്ലി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ കോടതി നിര്‍ദേശം. മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ്‌ ഹര്‍വിന്ദര്‍ സിംഗാണ്‌ കമ്മീഷനോട്‌ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്‌. വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് സ്മൃതി തെറ്റായ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ ഹാജരാക്കിയതെന്നുള്ള കേസ് പരിഗണിച്ചാണ് കോടതി നിര്‍ദ്ദേശം.

2004ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1996ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (സ്‌കൂള്‍ ഓഫ് കറസ്പോണ്ടന്‍സ്) നിന്ന് ബിഎ ബിരുദം കരസ്ഥമാക്കിയെന്നാണ് സ്മൃതി സൂചിപ്പിച്ചിരുന്നത്. എന്നാല്‍ 2011 ജൂലൈ 11ന് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (സ്‌കൂള്‍ ഓഫ് കറസ്പോണ്ടന്‍സ്) നിന്ന് ബികോം പാര്‍ട്ട് ഒന്ന് യോഗ്യത നേടിയതായാണ് പറയുന്നത്. 2014 ഏപ്രിലില്‍ നടന്ന നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്) നിന്ന് ബികോം പാര്‍ട്ട് ഒന്ന് യോഗ്യത നേടിയെന്നാണ് സ്മൃതി സൂചിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ ഹാജരാക്കിയ മൂന്ന് സത്യവാങ്മൂലത്തിലും വ്യത്യസ്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയിരിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചിരിക്കുന്നത്.

പത്രപ്രവര്‍ത്തകനായ അഹ്മര്‍ ഖാനാണ് ഹര്‍ജി നല്‍കിയത്. ജൂലൈ 24ന് കോടതി ഈ കേസില്‍ വാദം കേള്‍ക്കും. കേസ് സ്മൃതി ഇറാനിക്കെതിരാണെങ്കില്‍ ആറു മാസം തടവോ പിഴയോ അല്ലെങ്കില്‍ ഇവ ഒരുമിച്ചോ ആവും ലഭിക്കാവുന്ന ശിക്ഷ.

Share news
error: Content is protected !!
Scroll to Top