വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പി കൃഷ്ണദാസിന് ജാമ്യമില്ല

കൊച്ചി:ലക്കിടി നെഹ്റു കോളേജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ ഒന്നാംപ്രതി നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യമില്ല. അഞ്ചാംപ്രതി സുകുമാരന്റെയും 7-ാം പ്രതി ഗോവിന്ദന്‍കുട്ടിയുടെയും ജാമ്യപേക്ഷ വടക്കംഞ്ചരി മജിസ്ട്രേറ്റ് കോടതി തള്ളി.അതേസമയം കേസില്‍ അറസ്റ്റിലായ 6-ാം പ്രതി കോളേജ് പിആര്‍ഒ വല്‍സല കുമാറിന് ജാമ്യമനുവദിച്ചു. പ്രോസിക്യൂഷന്‍ വാദം പൂര്‍ണമായും അംഗീകരിച്ചാണ് കൃഷ്ണദാസിനുള്ള ജാമ്യം നിഷേധിച്ചത്.

കോളേജിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിയെ ഉപദ്രവിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ ബോധിപ്പിച്ചു.

സമൂഹത്തില്‍ സ്വാധീനം ഉള്ള പ്രതികള്‍ കേസ് അട്ടിമറിക്കുമെന്നും ആയതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്ന മൂന്നാം പ്രതിയും കോളേജ് നിയമോപദേശകയുമായ സുചിത്രക്ക് ഉപാധികളോടെ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം കൃഷ്ണദാസ് അടക്കമുള്ളവരുടെ അറസ്റ്റ് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനുള്ള പൊലീസിന്റെ നാടകമാണെന്നും, പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Share news
error: Content is protected !!
Scroll to Top