‘വായനയുടെ വളര്‍ത്തച്ഛന്‍’ ഡോക്യുമെന്ററി: പ്രഥമ പ്രദര്‍ശനം 25 ന് നിലമ്പൂരില്‍

നിലമ്പൂര്‍: പി.എന്‍.പണിക്കരെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘വായനയുടെ വളര്‍ത്തച്ഛന്‍’ ജൂണ്‍ 25 ന് നിലമ്പൂര്‍ പീവീസ് ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും. വായനാവാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് നിലമ്പൂര്‍ നഗരസഭയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി നടത്തുന്ന നഗരസഭയുടെ സമ്പൂര്‍ണ പത്താം തരം തുല്യതാ പദ്ധതി ശില്‍പശാലയോടനുബന്ധിച്ചാണ് ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുക. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ 24 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശ്രീവരാഹം സോമനാണ്. ഡോക്യുമെന്ററിയുടെ ജില്ലയിലെ പ്രഥമ പ്രദര്‍ശനമാണ് നിലമ്പൂരില്‍ നടക്കുക. ഗ്രന്ഥശാല- സാക്ഷരതാ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സമൂഹത്തിന്റെ താഴെതട്ടിലുള്ളവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത പി.എന്‍.പണിക്കരുടെ ധന്യമായ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെന്ററി.
രാവിലെ 10 ന് തുടങ്ങുന്ന പരിപാടിയില്‍ തെരഞ്ഞെടുത്ത 10 ആദിവാസി പഠിതാക്കള്‍ക്ക് സൗജന്യ പുസ്തകങ്ങളും വിതരണം ചെയ്യും. നഗരസഭ പരിധിയിലുള്ള എല്ലാവരേയും പത്താം ക്ലാസ് ജയിപ്പിക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് മുന്നോടിയായാണ് ശില്‍പശാല നടത്തുന്നത്.

 

Share news
error: Content is protected !!
Scroll to Top