രൂപയുടെ വിലയിടവ്: പ്രവാസികള്‍ക്ക് ഗുണകരമാകുന്നു

രൂപയുടെ മൂല്യക്കുറവ് ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ പണം തേടുന്നു
ദോഹ: ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞത് മുതലെടുത്ത് പ്രവാസികള്‍ നാട്ടിലേക്ക് വന്‍ തോതില്‍ പണമയക്കുന്നു. മിക്ക എക്‌സ്‌ചേഞ്ചുകളിലും ഇന്ത്യയിലേക്ക് പണമയക്കുന്നവരുടെ തിരക്ക് വര്‍ധിച്ചു വരികയാണ്. ഡോളറുമായുള്ള വിനിമയ നിരക്കില്‍ വന്‍ ഇടിവ് സംഭവിച്ചത് മുതലെടുത്താണ് പ്രവാസികള്‍ നാട്ടിലേക്ക് പണമൊഴുക്കുന്നത്. വായ്പകള്‍ സംഘടിപ്പിച്ചും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ചും വരെ ജനം രൂപയുടെ മൂല്യശോഷണം ആഘോഷമാക്കി മാറ്റുകയാണ്. ഇത് വിപരീതഫലം ചെയ്‌തേക്കുമെന്ന മുന്നറിയിപ്പ് സാമ്പത്തിക വിദഗ്ധര്‍ നല്കുന്നുണ്ടെങ്കിലും മുഖവിലക്കെടുക്കാന്‍ പലരും തയ്യാറാകുന്നില്ല. ദിവസം തോറും രൂപയുടെ മൂല്യം കുറഞ്ഞ് ഒരു ഖത്തറി റിയാലിന് 17 രൂപ 42 വരെയെത്തിയ സാഹചര്യത്തിലാണ് പ്രവാസികള്‍ വന്‍ തോതില്‍ നാട്ടിലേക്ക് പണമയക്കുന്നത്. ഇന്ത്യയില്‍ നിക്ഷേപിക്കുന്ന പ്രവാസികള്‍ക്ക് ഇപ്പോഴത്തെ മൂല്യശോഷണം അനുകൂല ഘടകമായി മാറിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓഹരി വിപണയില്‍ റിസ്‌ക്കെടുത്താണെങ്കിലും മികച്ച കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഭാവിയില്‍ ഗുണം ലഭിക്കുമെന്നും അവര്‍ പറയുന്നു. നാട്ടിലെ വായ്പകള്‍ തിരിച്ചടക്കുന്നവര്‍ക്കും ബാധ്യതകള്‍ തീര്‍ക്കുന്നവര്‍ക്കും ഭൂമിയും സ്വര്‍ണവും വാങ്ങിക്കുന്നവര്‍ക്കും മൂല്യമിടിവ് ഉപയോഗപ്പെടുത്താവുന്നതാണ്. അതേസമയം കടം വാങ്ങിയും ക്രെഡിറ്റ് കാര്‍ഡുകളില്‍ നി്ന്ന് പിന്‍വലിച്ചും ബാങ്കുകളില്‍ നിക്ഷേപിക്കുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്കുന്നുണ്ട്
Share news
error: Content is protected !!
Scroll to Top