തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം 15 മിനിറ്റ് മാത്രം

തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങള്‍ കുറച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. കുടമാറ്റവും എഴുന്നള്ളിപ്പും മേളവും അടക്കമുള്ള മറ്റു ആചാരങ്ങളില്‍ മാറ്റം ഉണ്ടാവില്ല. തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്ര ഭാരവാഹികളും അടക്കമുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പിള്‍ വെടിക്കെട്ടും മെയിന്‍ വെടിക്കെട്ടും ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമുള്ള വെടിക്കെട്ടും പകല്‍ വെടിക്കെട്ടും ഒഴിവാക്കാനാണ് യോഗം തീരുമാനിച്ചത്. വെടിക്കെട്ടിന് പകരം ആചാരത്തിന്റെ ഭാഗമായി കതിന മാത്രമേ പൊട്ടിക്കൂ. എന്നാല്‍ ആനകളുടെ എണ്ണം കുറയ്ക്കില്ല. 15 ആനകളെ തന്നെയാണ് എഴുന്നള്ളിക്കുക. ക്ഷേത്ര ഭാരവാഹികള്‍ അടക്കമുള്ളവരുടെ അഭിപ്രായം തേടിയ ശേഷമാണ് മന്ത്രിമാര്‍ അടക്കം പങ്കെടുത്ത ഉന്നതതല യോഗം അന്തിമ തീരുമാനമെടുത്തത്.

കുടമാറ്റം ഉണ്ടാവുമെങ്കിലും കുടകളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചു. പേരിന് മാത്രം കുടമാറ്റം നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റ് മാത്രമേ ഉണ്ടാവൂ. പൂരം ചടങ്ങുകളുടെ ഭാഗമായുള്ള ഇലിഞ്ഞറ മേളം, മഠത്തില്‍ വരവ് ഉള്‍പ്പെടെയുള്ള മേളങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം വെച്ചിരുന്നു. കുടമാറ്റം ഒഴിവാക്കാന്‍ ആകില്ലെന്ന് ദേവസ്വങ്ങള്‍ നിലപാടെടുക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top