യോഗ്യത

അബ്ബാസ് ചേങ്ങോട്ട്

‘ഷറഫുദ്ധീനെ ഇന്നു കണ്ടു..വളരെ അവിചാരിതമായി..
ക്രീക്കിലെ കൊണ്ക്രീറ്റു ബെഞ്ചില്‍ കടലയും കൊറിച്ചു കടല്‍ നോക്കിയിരിക്കുന്ന നേരത്തായിരുന്നു അവന്റെ വരവ്..
ഏതാണ്ട് ഒരു മിട്ടായി കമ്പനിയുടെ പരസ്യം പോലെ..
ഞങ്ങള്‍ പരസ്പ്പരം പേര് വിളിച്ചു…
ഇടയില്‍ നുണയാന്‍ കാട്ബറീസില്ലാത്തത് കൊണ്ട് ഞങ്ങള്‍ ഒരു പാട് നേരം കെട്ടിപ്പിടിച്ചു നിന്നു..

FLASH BACK..
മൂന്നാം ക്ലാസ്സ്‌..
പ്രസവത്തിനു പോയ മേരി ടീച്ചര്‍ക്ക് പകരം പുതിയ മാഷിന്നു ചാര്‍ജെടുക്കും..
ഹെഡ്‌മാഷ്‌ വന്നു പ്രസംഗിച്ചു പോയി..
രണ്ടു മിനിട്ട് കഴിഞ്ഞില്ല..
പുതിയ മാഷെത്തി..
അന്നത്തെ ബാലന്‍ കെ നായരെ ഓര്‍മ്മിപ്പിക്കുന്ന മുഖം..
ഞങ്ങളെയൊക്കെ നോക്കുമ്പോള്‍ മുഖത്ത് പുച്ഛഭാവം..
മൂന്നാല് നാളുകള്‍ക്കു ശേഷം..

ക്ലാസ്സിലെ കേട്ടെഴുത്ത്..
തെറ്റിയാല്‍ പുതിയ മാഷിന്റെ മിലിട്ടറി ബൂട്ടിന്റെ കീഴില്‍ ഞെരിയേണ്ടിവരും കുഞ്ഞിക്കാലുകള്‍..
എന്നിട്ടും ഷറഫുദ്ധീന്‍ തെറ്റിച്ചു..
അവനെ അടുത്തേക്ക് വിളിപ്പിച്ച മാഷിന്റെ ബൂട്സ് അവന്റെ ഇളംകാലിലും,ചുറ്റിക വിരലുകള്‍ ചെറുചെവിയിലും പുതിയ അച്ചടക്കപാഠങ്ങള്‍ തീര്ത്തു….

കൂട്ടത്തില്‍ തെറ്റെഴുതിയ സ്ലേറ്റെടുത്തു ക്ലാസ്സ്‌റൂമിന്റെ പിന്നിലുള്ള അരമതിലിനു മുകളിലൂടെ പുറത്തേക്കിട്ടു..
അതെടുത്ത് കൊണ്ടുവരാനായി പുറത്തേക്കോടിയ ഷറഫു പിന്നീടൊരിക്കലും മടങ്ങി വന്നില്ല..
പിന്നെ പലപ്പോഴും ഞാനവനെ കണ്ടു…
അന്നെല്ലാം അവന്‍ കല്ലും മണ്ണും ചുമക്കുകയായിരുന്നു..

ഇന്നു.. അവസാനം പിരിയാന്‍ നേരം അവന്റെ ബിസിനെസ്സ് കാര്‍ഡോന്നു നീട്ടി.
ഭാഗ്യം… എന്നെ കളിയാക്കാന്‍ അവനതില്‍ അവന്റെ യോഗ്യത കുറിച്ചിട്ടില്ല..”

Share news
error: Content is protected !!
Scroll to Top