മുഖ്യമന്ത്രി ഭൂമാഫിയയുടെ സംരക്ഷകന്‍ ; പിണറായി

കണ്ണൂര്‍ : ഭൂമാഫിയയുടെ സംരക്ഷകനായി മുഖ്യമന്ത്രി രംഗത്ത് വരുകയാണെന്ന് സിപിഐഎം സെക്രട്ടറി പിണറായി വിജയന്‍. ഭൂമാഫിയയുടെ പരസ്യ വക്താവായി ചീഫ് വിപ്പ് പിസി ജോര്‍ജ് മാറിയിരിക്കുകയാണെന്നും പിണറായി ആരോപിച്ചു. ചീഫ്‌വിപ്പടക്കം യുഡിഎഫിലെ ഒരു വിഭാഗം കയ്യേറ്റക്കാരെ സഹായിക്കുകയാണ്. ഈ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലുള്ള കള്ളക്കളി അവസാനിപ്പിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഭൂമാഫിയയെ സഹായിക്കാന്‍  ചീഫ് വിപ്പ് രംഗത്തുവരുമ്പോള്‍ അതിന്റെ പിന്നില്‍ മുഖ്യമന്ത്രിയുണ്ടാവുമോയെന്ന് സംശയിക്കേണ്ടി വരും. എല്ലാസമയത്തും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ചീഫ് വിപ്പ് രംഗത്തുണ്ട്.  കേരളത്തില്‍ ഉയര്‍ന്നുവരുന്ന ഭൂമാഫിയയുടെ സംരക്ഷകനായി മുഖ്യമന്ത്രി മാറുന്നു. ഇതിനെതിരെ കോണ്‍ഗ്രസുകാര്‍ തന്നെ ആരോപണമുന്നയിക്കുന്നു. പാട്ടഭൂമി മറിച്ചുവിറ്റാല്‍പ്പോലും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല എന്നും പിണറായി ആരോപിച്ചു

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ചിലര്‍ക്ക് പാട്ടത്തിനു കൊടുത്തിട്ടുണ്ട്. ലംഘിക്കാന്‍ പാടില്ലാത്ത വ്യക്തമായ വ്യവസ്ഥകളുണ്ട്. വ്യവസ്ഥ ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുത്ത് ഭൂമി സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടണം. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടരുതെന്നാണ് പൊതു നിലപാട്. കര്‍ക്കശമായ നടപടി സ്വീകരിച്ച് ഭൂമി തിരിച്ചു പിടിക്കണമെന്നും പിണറായി വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top