പഞ്ചായത്തംഗവും കുടുംബവും ഭൂമി കയ്യേറി വീട്ടിലേക്ക് റോഡുണ്ടാക്കിയതായി ആരോപണം

പരപ്പനങ്ങാടി: ചിറമംഗലം റെയില്‍വേഗേറ്റിന് സമീപത്ത് പഞ്ചായത്തംഗവും, കുടുംബവും സ്വകാര്യ വ്യക്തികളുടെ ഭൂമി കയ്യേറി അംഗത്തിന്റെ വീട്ടിലേക്ക് റോഡുണ്ടാക്കിയതായി പരാതി. കൂടാതെ ഇവരുടെ കുടുംബത്തിലെ വിദ്യാര്‍ത്ഥിയായ 22 കാരനെ മെമ്പറെ ആക്രമിച്ചു എന്ന കള്ളക്കേസില്‍ കുടുക്കിയതായും പരാതി.

പഞ്ചായത്തംഗം റജീനയുടെ ഭര്‍ത്താവും കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ ഹംസക്കോയ ചിറമംഗലം സ്വദേശികളായ ചോനാരി അഹമ്മദ്, ചോനാരി കോയ, അറക്കല്‍ സെമീര്‍ എന്നിവരുടെ രണ്ട് സെന്റ് ഭൂമി കയ്യേറിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നു എന്നാണ് ആരോപണം. നാല് വര്‍ഷം മുന്‍പ് ഹംസക്കോയയുടെ വീട് നിര്‍മ്മിക്കുന്നതിനായുള്ള സാധനങ്ങള്‍ കൊണ്ട് പോകാന്‍ സൗകര്യപ്പെടുത്തിക്കൊടുത്ത വഴിയാണ് പിന്നീട് വിട്ടുകൊടുക്കാതിരിക്കുന്നത്. തങ്ങളുടെ സ്ഥലത്ത് നിര്‍മ്മാണം നടത്തുന്നത് പോലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തടഞ്ഞു എന്നും ഈ കുടുംബങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതിന് പുറമെ ഇവരുടെ ബന്ധുവും മുംബൈയില്‍ വിദ്യാര്‍ത്ഥിയുമായി ഷെരീഫിനെ റജീനയെ ആക്രമിച്ചു എന്ന കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ആക്രമണം നടന്നു എന്ന് പറയുന്ന ദിവസം താന്‍ സുഖമില്ലാതെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥിയായ തന്റെ ഭാവി തകര്‍ക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണ് പങ്ചായത്തംഗവും, ഭര്‍ത്താവും നടത്തുന്നതെന്നും തേനത്ത് ഷെരീഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തകനെല്ലെന്നും ഷെരീഫ് പറഞ്ഞു.

പോലീസ് വിളിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാതിരിക്കുകയും സ്ഥലമളക്കുന്നതിന് എത്തിയ സര്‍വ്വേയറെ സടയുക എന്നീ അവസ്ഥകള്‍ ഉണ്ടായി. ഇതിനെതുടര്‍ന്ന് യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്സ്, ഡിവൈഎഫ്‌ഐ, ബിജെപി എന്നീ കക്ഷികളുടെ സഹായമഭ്യര്‍ത്ഥിച്ച് തങ്ങള്‍ കത്ത് നല്‍കിയതായും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചോനാരി കോയ, ഷരീഫ് തേനത്ത്, എ സുബ്രമണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top