നഗരസഭ പിന്‍മാറി; ഒ വി വിജയന്റെ പ്രതിമ പൊളിക്കില്ല.

മലപ്പുറം: കോട്ടക്കല്‍ ഗവണ്‍മെന്റ് രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച ഒ വി വിജയന്റെ പ്രതിമ പൊളിക്കാനുള്ള നീക്കത്തില്‍ നിന്ന് നഗരസഭ പിന്മാറി. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടര്‍ന്നാണ് മുസ്ലീംലീഗ് ഭരിക്കുന്ന കോട്ടക്കല്‍ നഗരസഭയുടെ തീരുമാനം.

വിഖ്യാത എഴുത്തുകാരന്റെ ഓര്‍മ്മക്കായി സ്ഥാപിച്ച സ്മൃതിവനവും അവിടെ നിര്‍മിച്ച ഒ വി വിജയന്റെ പ്രതിമയും അതേപടി നിലനിര്‍ത്തും. വിവാദം ലീഗിനും സ്ഥലം എം.എല്‍ എ യായ എം പി അബ്ദുസമദ് സമദാനിക്കും നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് അടിയന്തരയോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. എം.എല്‍എ യുടെ സാന്നിധ്യത്തിലായിരുന്നു നഗരസഭാ, സ്‌കൂള്‍ അധികൃതരുടെ യോഗം. പ്രതിമാ നിര്‍മ്മാണത്തിന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ അപേക്ഷ 28 ന് ചേരുന്ന കൗണ്‍സില്‍ അംഗീകരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിക്കായി നല്‍കുന്ന അപേക്ഷയില്‍ എം എല്‍ എ ഇടപ്പെട്ട് പെട്ടെന്ന് തീര്‍പ്പ കല്‍പ്പിക്കാനും തീരുമാനിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച പാര്‍ക്കിലെ പ്രതിമക്കെതിരെയാണ് മുസ്ലീം ലീഗ് രംഗത്തെത്തിയത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയായ ഒ വി വിജയന്റെ പ്രതിമ ‘ഖസാക്കിന്റെ ഇതിഹാസം’ നോവലിലെ കഥാ സന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയാണ് നിര്‍മ്മിച്ചത്. ഇതു പൊളിച്ചു നീക്കണമെന്നാണ് ലീഗ് ഭരിക്കുന്ന കോട്ടക്കല്‍ നഗരസഭ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടത്. പ്രതിമക്കെതിരെ പ്രാദേശിക ലീഗ് നേതൃത്വം രംഗത്തെത്തിയതോടെയാണ് പ്രതിമ പൊളിച്ചു നീക്കാന്‍ നഗരസഭ ആവശ്യപ്പെട്ടത്. പാര്‍ക്കിന് ‘കൂമന്‍കാവ്’ എന്ന് പേരിട്ടതും ലീഗുകാര്‍ക്ക് രസിച്ചില്ല. അനുമതിയില്ലാതെ നിര്‍മിച്ചുവെന്ന സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് പ്രതിമ പൊളിച്ചു നീക്കാനായിരുന്നു നഗരസഭയും ലീഗും ലക്ഷ്യമിട്ടത്. പ്രശ്‌നം വിവാദമായതോടെ നഗരസഭ തടിയൂരുകയായിരുന്നു.

നേരത്തെ തുഞ്ചെത്തെഴുത്തച്ഛന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കുന്നതിന്് തിരൂര്‍ നഗരസഭ ഭരിച്ച ലീഗ് എതിര്‍ത്തിരുന്നു. തുടര്‍ന്ന് എഴുത്തച്ഛന്റെ പ്രതിമ ഉപേക്ഷിച്ച് താളിയോലയും എഴുത്താണിയും സ്ഥാപിക്കുകയായിരുന്നു.

 

ഒവി വിജയന്റെ ശില്പം: ലീഗിന്റെ നിലപാട് താലിബാനിസമെന്ന് സിപിഎം

Share news
error: Content is protected !!
Scroll to Top