ചെന്നിത്തല ആഭ്യന്തരമില്ലാത്ത ഉപമുഖ്യമന്ത്രിയായേക്കും

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തമ്മില്‍ വകുപ്പുകളില്‍ നടത്തിയ ചര്‍ച്ചയില്‍ തര്‍ക്കങ്ങള്‍ ഒത്തുത്തീര്‍പ്പായില്ല. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നല്‍കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഹൈക്കമാന്‍ഡ് അനുവദിച്ചാല്‍ മാത്രം ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും റവന്യൂ വകുപ്പും നല്‍കാമെന്ന നിലപാട് ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച രാത്രി ഒമ്പതിന് കെപിസിസി ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ രമേശ് ചെന്നിത്തലയെ അറിയിച്ചു. ആഭ്യന്തരം വേണമെന്ന് ചെന്നിത്തല മുഖ്യമന്ത്രിയോട് വാശിപിടിച്ചെങ്കിലും ഫലിച്ചില്ല. ഒടുവില്‍, നിര്‍ദേശം സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് അറിയിക്കാമെന്ന് ചെന്നിത്തല മുഖ്യമന്ത്രിയോട് പറഞ്ഞു.

മുഖ്യമന്ത്രിയും ചെന്നിത്തലയുമായി ചൊവ്വാഴ്ച രണ്ടു വട്ടം ചര്‍ച്ച നടത്തിയെങ്കിലും പുനഃസംഘടന സംബന്ധിച്ച് അന്തി തീരുമാനമായില്ല. മന്ത്രിസഭ അഴിച്ചുപണി സംബന്ധിച്ച് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

കെപിസിസി സ്ഥാനമൊഴിഞ്ഞ് മന്ത്രിസഭയില്‍ ചേരണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡില്‍ നിന്ന് ചെന്നിത്തലക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ആഭ്യന്തരത്തോടൊപ്പം ഉപമുഖ്യമന്ത്രി സ്ഥാനമാണ് ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ കഴിയില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഗ്രൂപ്പ് തര്‍ക്കങ്ങളും സാമുദായിക സംഘടനകളുടെ സമ്മര്‍ദ്ദവും കൂടുതല്‍ മൂര്‍ച്ഛിക്കാന്‍ ഇടയാക്കുന്ന ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ വീണ്ടും മാറ്റങ്ങളുണ്ടാകാനാണ് സാധ്യത. ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്ന കാര്യത്തിലും തീരുമാനമായില്ല. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും അനുനയിപ്പിക്കാനുള്ള നീക്കങ്ങളും വിജയിച്ചില്ല.

 

Share news
error: Content is protected !!
Scroll to Top