കളിയാട്ടക്കാവില്‍ കോഴിബലി നിരോധിച്ചു

തിരൂരങ്ങാടി: തെക്കന്‍ മലബാറിലെ പ്രധാന ഉത്സവങ്ങളിലൊന്നായ മൂന്നിയൂര്‍ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള കോഴിബലി ഹൈക്കോടതി നിരോധിച്ചു. കേരളാ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് യു.കലാനാഥന്‍ മാസ്റ്ററുടെ ഹരജിയിലാണ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ , ബാബു മാത്യു എന്നിവരുടെ ഡിവിഷന്‍ ബഞ്ചിന്റെ വിധി.

തെക്കന്‍ മലബാറിലെ ഈ സീസണിലെ അവസാന ഉത്സവമായ കളിയാട്ട മഹോത്സവത്തിന്റെ അവസാന ദിനമായ നാളെയാണ് കോഴിക്കളിയാട്ടം കൊണ്ടാടാറ്. പൊയ്കുതിരകളുമായി നാടുചുറ്റി വരുന്ന കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളും കാവിലെത്തി പൊയ്ക്കുതിരകളെ തച്ചുടയ്ക്കുകയും കുഞ്ഞാഞ്ചീരുവിന്റെ ഭൂതഗണങ്ങളെ പ്രീതിപ്പെടുത്താന്‍ കോഴിയുടെ തലയറുത്ത് രക്തം നല്‍കുന്നതാണ് ഇവിടുത്തെ പ്രധാന ആചാരം.

1968 ലെ ജന്തു പക്ഷി ബലി നിരോധന നിയമ പ്രകാരം കോഴിബലി നിരോധിച്ചിട്ടുളളതാണ്. ഈ നിയമം ലംഘിക്കുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ ഹൈക്കോടതി മലപ്പുറം ജില്ല പോലീസ് ചീഫിനും തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ നിയമ പ്രകാരമാണ് 1977 ല്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ കോഴിബലി നിരോധിച്ചത്. അന്ന് യുക്തിവാദി സംഘം നേതാവായ പവനന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ ഇതിനായി ശക്തമായ സമരങ്ങള്‍ നടന്നിരുന്നു.

കോഴിബലി നടത്തുന്ന സമയത്ത് നൂറുകണക്കിന് കോഴികളെ ബലി കൊടുക്കുന്ന ബലിക്കല്ലിലെ രക്തം വിശ്വാസപ്രകാരം കഴുകിക്കളയാറില്ല. ഇത് കളിയാട്ടക്കാവിലെ ദേവിയുടെ 12000 ത്തോളം വരുന്ന ഭൂതഗണങ്ങള്‍ക്കുള്ളതാണെന്നാണ് വിശ്വാസം. എന്നാല്‍ ഈ രക്തം കഴുകിക്കളയാത്തത്് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും. ജനദ്രോഹ വിശ്വാസങ്ങളെ എന്നും യുക്തിവാദി സംഘം ചോദ്യം ചെയ്യുമെന്നും കലാഥന്‍ മാസ്റ്റര്‍ പറഞ്ഞു. വര്‍ഷങ്ങളായി 1968 ലെ ജന്തുപക്ഷി ബലി നിരോധന നിയമം ഇവിടെ പോലീസിന്റെയും അധികാരികളുടെയും കണ്‍മുന്നില്‍ വെച്ച് ലംഘിക്കപ്പെടാറാണ് പതിവെന്നും കലാനാഥന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം കോഴിവെട്ട് ഉണ്ടായിരിക്ക്ുന്നതല്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു കഴിഞ്ഞു.

photo : biju ibrahim

കോടതി വിധിയുടെ പകര്‍പ്പ് പൂര്‍ണ രൂപത്തില്‍

Share news
error: Content is protected !!
Scroll to Top