ഇറാനില്‍ മോചനം കാത്ത് പരപ്പനങ്ങാടി സ്വദേശി

പരപ്പനങ്ങാടി: ഇറാന്‍ ജയിലിലകപ്പെട്ട മല്‍സ്യത്തൊഴിലാളിയായ യുവാവിന്റെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ ഒരു കുടുംബം. പരപ്പനങ്ങാടി സദ്ദാംബീച്ചില്‍ പരേതനായ വളപ്പില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ അബ്ദുള്ളക്കോയ (39) യാണ് ജയിലില്‍ കഴിയുന്നത്.

സൗദി അറേബ്യയിലെ അല്‍-ജുബൈലില്‍ മത്സ്യബന്ധന തൊഴിലാളിയാണ് അബ്ദുള്ളക്കോയ. അല്‍-കസര്‍ ബോട്ടിലാണ് വര്‍ഷങ്ങളായി ജോലി. അഞ്ചുമാസം മുമ്പ് ഇറാന്റെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് സേന പിടികൂടുകയായിരുന്നു. ജയിലിലടച്ചതോടെ വീടുമായുള്ള ബന്ധമില്ലാതായി.

അബ്ദുള്ളക്കോയയോടൊപ്പം ഏഴ് തമിഴ് മത്സ്യത്തൊഴിലാളികളെയും ഇറാന്‍ സേന പിടികൂടിയിട്ടുണ്ട്. അല്‍ കസര്‍ ബോട്ടില്‍ മൊത്തം എട്ടുപേരാണ് ഉണ്ടായിരുന്നത്. ഒരു വര്‍ഷം മുമ്പാണ് അബ്ദുള്ളക്കോയ അവസാനമായി നാട്ടിലെത്തിയത്. അഞ്ചു ലക്ഷം ഡോളറാണ് ഇറാന്‍ അധികൃതര്‍ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായുള്ള പിഴയായി ആവശ്യപ്പെടുന്നത്. ഇവരുടെ സ്‌പോണ്‍സറായ ഖലീല്‍ ഇബ്രാഹീമില്‍നിന്നും ഇതുവരെ അനുകൂലമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

ഉമ്മയും ഭാര്യയും നാല് മക്കളുമടങ്ങിയ കുടുംബത്തിന്റെ അത്താണിയാണ് അബ്ദുള്ളക്കോയ. കൊച്ചുകൂരമാത്രമാണ് സമ്പാദ്യം. ഏറെ ബുദ്ധിമുട്ടിയാണ് ഇവരുടെ ജീവിതം. അബ്ദുള്ളക്കോയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Share news
error: Content is protected !!
Scroll to Top