HIGHLIGHTS : തിരൂരങ്ങാടി: കഴിഞ്ഞദിവസം ചെമ്മാട് കൊടഞ്ഞിറേഡ്‌് ജംങ്‌ഷനില്‍ ബസ്‌തട്ടി മരണമടഞ്ഞ തൃക്കുളം ഗവ ഹൈസ്‌ക്കുളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി ഫാതിമ ജസ്‌ലക...
തിരൂരങ്ങാടി: കഴിഞ്ഞദിവസം ചെമ്മാട് കൊടഞ്ഞിറേഡ്‌് ജംങ്‌ഷനില്‍ ബസ്‌തട്ടി മരണമടഞ്ഞ തൃക്കുളം ഗവ ഹൈസ്‌ക്കുളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി ഫാതിമ ജസ്‌ലക്ക് സഹപാഠികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്‌ച രാവിലെ പോസ്‌റ്റ്‌മോര്‍ട്ടം നടന്ന ശേഷം മൃതദേഹം ഉച്ചക്ക്‌് 12 മണിയോടെയാണ് ജസ്‌ല പഠിക്കുന്ന സ്‌കൂളിലെത്തിച്ചത്.
ഉത്സാഹവതിയും പഠനത്തില്‍ മിടുക്കിയുമായ ഫാതിമ ജസ്‌ല കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രിയങ്കരിയായിരുന്നു. മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു് പുറമെ നൂറുകണക്കിന് നാട്ടുകാരും സ്‌്‌കൂളിലെത്തി.
ഇതിന് ശേഷം മൃതദേഹം പാലത്തിങ്ങല്‍ പള്ളിപ്പടിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് പാലത്തിങ്ങല്‍ ജുമാമസ്‌ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്‌തു. കുട്ടിയുടെ പിതാവ് മുഴിക്കല്‍ അബ്ദുല്‍ നാസര്‍ മലേഷ്യയില്‍ ജോലി ചെയ്യുന്നസ്ഥലത്തായതിനാല്‍ മൃതദേഹം കാണാന്‍ വരാന്‍ സാധിച്ചില്ല.
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാത്രാദുരിതത്തിന് ഒരു രക്തസാക്ഷിയാണ് ഫാത്തിമ ജസ്‌ല . വൈകുന്നരേങ്ങളില്‍ തിരൂരങ്ങാടി ചെമ്മാട് പ്രദേശങ്ങളില്‍ എല്‍പിസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മുതലുള്ള കുട്ടികള്‍ അനുഭവിക്കുന്ന യാത്രാദുരിതം വിവരണാതീതമാണ്. ബസ്സ് ജിവനക്കാരുടെ ചീത്തവിളികളും, കുട്ടികള്‍ കയറിക്കഴിയുന്നതിന് മുന്‍പ് ബസ്സ് മുന്നോട്ടെടുക്കുന്നതു മൂലമുണ്ടാകുന്ന അപകടകാഴചകളും നിത്യസംഭവമാണ്. .
. വൈകുന്നേരങ്ങളില്‍ പരപ്പനങ്ങാടി ഭാഗത്തേക്ക് സര്‍വ്വീസ് നടത്തേണ്ട നിരവധി ബസ്സുകള്‍ പെര്‍മിറ്റിന് വിരുദ്ധമായി ചെമ്മാട് വച്ച് യാത്ര അവസാനിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിനെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും അധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതുകൊണ്ടാണ് പതിനഞ്ചും ഇരുപതും മിനിറ്റുകള്‍ കൂടുമ്പോള്‍ എത്തുന്ന ബസ്സുകളിലേക്ക് കുട്ടികളടക്കമുള്ള യാത്രക്കാര്‍ ഇടിച്ച് കയറുന്നതും ഇത് അപകടങ്ങള്‍ക്ക് വഴിവെക്കുന്നതും.
പാലത്തിങ്ങല്‍, പള്ളിപ്പടി പതിനാറിങ്ങള്‍ ഭാഗത്തുള്ള സാധരണക്കാരുടെ മക്കളായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് തിരുരങ്ങാടി, തൃക്കുളം പരപ്പനങ്ങാടി മേഖലകളിലെ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളിലാണ്. ഇവരാണ് നിത്യേനെ മരണത്തെമുഖാമുഖം കണ്ടുകൊണ്ട് സ്‌കൂളിലേക്ക് യാത്രനടത്തുന്നത്. ഇതിന് ശ്വാശതപരിഹരം വേണമെങ്കില്‍ പാലത്തിങ്ങല്‍ ഒരു ഹൈസ്‌കൂള്‍ വേണമെന്ന ആവിശ്യവും ശക്തമാകുകയാണ്