സരിതയോടൊന്നിച്ച് മുഖ്യമന്ത്രിയെ കണ്ടെന്ന് ശ്രീധരന്‍നായര്‍

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരനായ ശ്രീധരന്‍ നായര്‍ രംഗത്ത് .2012 ജൂലൈ 9 ന് സരിത നായരുമൊത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ പറയുന്നത് സത്യമാണെന്ന് അന്നത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് ഒഴിഞ്ഞുമാറാന്‍ കഴിയാത്തതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു വെളിപ്പെടുത്തലുകള്‍. ക്വാറി ഉടമകളകുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാനാണ് ശ്രീധരന്‍ നായര്‍ തന്നെ വന്ന് കണ്ടതെന്ന് മുഖ്യമന്ത്രി ഇന്നു രാവിലെ നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവന പൂര്‍ണമായും കളവാണെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് ശ്രീധരന്‍ നായര്‍ മജിസ്ട്രറ്റിന് മുന്നില്‍ നല്‍കിയതും ചാനലിലൂടെ വെളിപ്പെടുത്തിയതും.

സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സോളാര്‍ പ്രൊജക്ടിന് സര്‍ക്കാറില്‍ നിന്ന് എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. സൗരോര്‍ജ്ജമാണ് വൈദ്യുതി ക്ഷാമത്തിന് പരിഹാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡി സംബന്ധിച്ചും മറ്റും ലക്ഷ്മിനായര്‍ പറഞ്ഞിരിക്കുമല്ലോ എന്ന് മുഖ്യമന്ത്രി ചോദിച്ചതായി ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തി.

നിയമസഭയില്‍ ഇന്ന് നടത്തിയ പ്രസ്താവനയക്ക് വിരുദ്ധമായി വന്ന ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലുകള്‍ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top