വിദ്യാര്‍ഥികള്‍ കലക്റ്ററോട് സംവദിച്ചു

മലപ്പുറം: ചോദ്യശരങ്ങളുമായി വിദ്യാര്‍ഥികള്‍ ജില്ലാ കലക്റ്റര്‍ കെ.ബിജുവുമായി സംവദിച്ചു. സമൂഹത്തെ കുറിച്ചും നാടിനെകുറിച്ചും നല്ല ബോധമുള്ള തലമുറയാണ് തങ്ങളെന്ന് തെളിയിക്കുന്ന ചോദ്യങ്ങളും സംശയങ്ങളുമാണ് അവര്‍ കലക്റ്ററോട് പങ്ക് വെച്ചത്. പഠനയാത്രയുടെ ഭാഗമായാണ് മഞ്ചേരി വീമ്പൂര്‍ ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കലക്റ്ററേറ്റ് സന്ദര്‍ശിച്ചത്.

കഠിനാധ്വാനം മാത്രമാണ് വിജയരഹസ്യമെന്നും കഠിനാധ്വാനം ചെയ്ത് ഉയരങ്ങള്‍ കീഴടക്കാമെന്നും കലക്റ്റര്‍ കുട്ടികളോട് പറഞ്ഞു. കലക്റ്ററുടെ കുട്ടിക്കാലത്തെ കുറിച്ചായിരുന്നു ആദ്യ ചോദ്യമുയര്‍ന്നത്. തമിഴ്‌നാട്ടിലെ സേലത്ത് കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ചതും എഞ്ചിനിയറിങിന് ശേഷം ഐ.എ.എസ് നേടിയതിനെ കുറിച്ചും കലക്റ്റര്‍ മറുപടി നല്‍കി. കാര്‍ഷിക – രാഷ്ട്രീയ പാരമ്പര്യത്തില്‍ നിന്നും കൃഷിയോടും രാഷ്ട്രീയത്തോടുമുള്ള കാഴ്ചപ്പാടും അവര്‍ ചോദിച്ചറിഞ്ഞു.
ഐ.എ.എസ് നേടുന്നതിനുള്ള വഴിയെകുറിച്ചായിരുന്നു മറ്റൊരു ചോദ്യം. പത്രവായനയിലൂടെ പൊതുവിവരം നേടാനും പ്രശ്‌നങ്ങളെ കുറിച്ച് വിശകലനം ചെയ്യാനുള്ള കഴിവും വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌കൂളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് വിദ്യാര്‍ഥികള്‍ കലക്റ്റര്‍ക്ക് നിവേദനം നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സുതാര്യകേരളം ജില്ലാതല സെല്‍ എന്നിവയുടെ പ്രവര്‍ത്തനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി സുലഭ വിദ്യാര്‍ഥികള്‍ക്ക് വിവരിച്ച് നല്‍കി. അധ്യാപകരായ എന്‍.എം എല്‍സി, എം. കബ്‌നാ ബീഗം ഖലീല്‍, കെ. അബ്ദുല്‍ ലത്തീഫ്, കെ. അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top