ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ദമ്പതികളായി കണക്കാക്കാം കോടതി

ചെന്നൈ: പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും പരസ്പരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഇവരെ ഭാര്യാ ഭര്‍ത്താക്കന്‍മാരായി കാണാമെന്ന് മദ്രാസ് ഹൈക്കോടതി. ആണും പെണ്ണും ലൈംഗികാഭിനിവേശം ശമിപ്പിക്കാന്‍ തുനിയുന്നെങ്കില്‍,അതിന്റെ പരിണതഫലം നേരിടാനും അവര്‍ക്ക് പ്രതിബദ്ധതയുണ്ടെന്നും അപൂര്‍വം ചില അവസരങ്ങളിലൊഴിച്ച് ഇത്തരക്കാരെ നിയമപരമായി വിവാഹിതരായി കരുതാമെന്നും ജസ്റ്റീസ് സി എസ് കര്‍ണ്ണന്‍ പുറപ്പെടുവിച്ച ദൂരവ്യാപകഫലമുണ്ടാക്കുന്ന ഉത്തരവില്‍ പറയുന്നു.
താലികെട്ടുന്നതും പരസ്പരം മാലയണിയുന്നതും മോതിരം മാറുന്നതുമെല്ലാം സമൂഹത്തിനുവേണ്ടിയുള്ള ചടങ്ങുകളാണ്. ലൈഗിംഗബന്ധത്തിലേര്‍പ്പെട്ടതിന്റെ രേഖാമൂലമുള്ള തെളിവുണ്ടെങ്കില്‍ വിവാഹം നടന്നതായി പ്രഖ്യാപിക്കണമെന്നാവശ്യപെട്ട് 21 വയസ്സായ ആണിനും 18 വയസ്സ് പൂര്‍ത്തിയായ പെണ്ണിനും കോടതിയെ സമീപിക്കാമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിക്ക് ഇവരെ നിയമപരമായി വിവാഹിതരായി പ്രഖ്യാപിക്കാമെന്നും വിധിയില്‍ പറയുന്നു.

രണ്ട് മക്കള്‍ക്ക് ജീവനാംശം തേടി 2000 ല്‍ പരാതിക്കാരിയായ സ്ത്രീ സമര്‍പ്പിച്ച കേസില്‍ പ്രതി ഇവര്‍ക്ക് മാസം 500 രൂപ വീതം നല്‍കാനും കോടതിച്ചെലവായി 1000 രൂപ അടയ്ക്കാനും 2006 ഏപ്രിലില്‍ കുടുംബ കോടതി ഉത്തരവിട്ടു. ഈ വിധി പരിഷ്‌കരിച്ചാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. വിവാഹത്തിന് രേഖാമൂലമുള്ള തെളിവില്ലെന്നായിരുന്നു പ്രതിസ്ഥാനത്തുള്ള പുരുഷന്റെ വാദം.
ലൈംഗിക ബന്ധം നടന്നിട്ടുണ്ടെങ്കില്‍ വിവാഹം സാധുവാണെന്നു നിരീക്ഷിച്ച ഹൈക്കോടതി ഈ വാദം തള്ളി. ജീവനാംശ തുക കുടിശ്ശിക മൂന്നു മാസത്തിനുള്ളില്‍ തീര്‍ക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. സാമൂഹിക വെബ്‌സൈറ്റുകളിലും മറ്റും ഹൈക്കോടതി വിധി ചൂടുള്ള ചര്‍ച്ചക്ക് വഴി തുറന്നു

 

Share news
error: Content is protected !!
Scroll to Top