ലക്ഷങ്ങളുടെ നഷ്ടം: അപ്രതീക്ഷിത വേനല്‍ മഴയില്‍ താനൂരില്‍ വ്യാപക നാശനഷ്ടങ്ങള്‍

താനൂര്‍: അപ്രതീക്ഷിത വേനല്‍മഴ താനൂര്‍ തീരമേഖലയില്‍ വ്യാപക നാശം വിതച്ചു. 150ലധികം വീടുകള്‍ ഭാഗികമായി തകര്‍ന്നു. പടിഞ്ഞാറന്‍ മേഖലയിലെ വൈദ്യുതി ബന്ധം മണിക്കൂറുകളോളം തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി കനത്ത കാറ്റിലും മഴയിലുമാണ് തീരപ്രദേശം മണിക്കൂറുകളോളം ഭീതിയിലായത്.

 

താനൂര്‍ പഞ്ചായത്ത് പരിയാപുരം വില്ലേജില്‍ 100ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ശക്തമായ കാറ്റില്‍ തെങ്ങും മാവും അടക്കമുള്ള മരങ്ങള്‍ വീടാണ് വീടുകള്‍ തകര്‍ന്നത്. ആല്‍ബസാര്‍, കോര്‍മന്‍ കടപ്പുറം, ഒട്ടുംപുറം എന്നീ തീരപ്രദേശങ്ങളിലാണ് വ്യാപക നാശം ഉണ്ടായത്. മങ്കിച്ചന്റെ പുരക്കല്‍ ഷെരീഫിന്റെ വീട്ടില്‍ തെങ്ങുവീണുണ്ടായ അപകടത്തില്‍ ഹസീന, നിസാന്‍, ഫര്‍സാന എന്നിവര്‍ക്ക് പരിക്കേറ്റു. എച്ച് എസ് എം റോഡില്‍ കുറ്റിക്കാട് ജമ്മത്തില്‍ നഫീസയുടെ വീടിന്റെ മേല്‍ക്കൂരയില്‍ തെങ്ങുവീണ് ഫെമീസ് (8), സിനാന്‍ (5) എന്നി കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ കല്ല്യാണ വീട്ടിലും മരങ്ങള്‍ കടപുഴകി വീണെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. സി പി ബാപ്പുവിന്റെ വീട്ടിലാണ് അപകടം വഴിമാറിയത്.
മങ്കിച്ചിന്റെ പുരക്കല്‍ അബ്ദുര്‍റഹിമാന്റെ വീട്ടിലുണ്ടായ അപകടത്തില്‍ പാത്തുമ്മക്കുട്ടി, ഷെരീഫ, ഹസീന എന്നിവര്‍ക്ക് പരിക്കേറ്റു. ആല്‍ബസാറില്‍ പടുകൂറ്റന്‍ ആല്‍മരം കടപുഴകിയത് പരിഭ്രാന്തി പരത്തി. ജനവാസ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. മരത്തിനടിയില്‍ കുടുങ്ങിയ രണ്ട് ഓട്ടോറിക്ഷകള്‍, ബൈക്ക് എന്നിവക്ക് കേടുപാടുകള്‍ സംഭവിച്ചു. വന്‍ദുരന്തമാണ് പ്രദേശത്ത് ഒഴിവായത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
താനൂര്‍ വില്ലേജ് പരിധിയില്‍ കടലോരമേഖല, ചിറക്കല്‍ എന്നീ പ്രദേശങ്ങളില്‍ 34ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. വാഴ, തെങ്ങ് തുടങ്ങിയ കൃഷികള്‍ക്കാണ് വലിയതോതില്‍ നാശം സംഭവിച്ചത്. 5 ലക്ഷം രൂപയുടെ നഷ്ടമാണ് വില്ലേജ് അധികൃതര്‍ കണക്കാക്കുന്നത്. താനൂരിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. 25ലധികം വൈദ്യുതി കാലുകളാണ് കടപുഴകിയത്. മരങ്ങള്‍ വീണതാണ് അപകടം ഏറെയും സംഭവിച്ചത്. പ്രധാന ലൈനിലെ അറ്റകുറ്റ പണിയാണ് ഇന്നലെയോടെ പൂര്‍ത്തിയാക്കാനായത്. വൈദ്യുതി ബന്ധം പഴയനിലയിലാക്കാന്‍ രണ്ട് ദിവസത്തിലധികം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്.
നിറമരുതൂര്‍ തേവര്‍കടപ്പുറത്ത് തെങ്ങ് വീണ് വീട് തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കമ്പിവളപ്പില്‍ സൈദിന്റെ വീട്ടിലാണ് അപകടം നടന്നത്. കോയാമൂന്റെ പുരക്കല്‍ ആരിഫ, കണ്ണന്‍മരക്കാരകത്ത് റം, ബേപ്പുകടവത്ത് ലൈല എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാശനഷ്ടങ്ങള്‍ ഉണ്ടായ മേഖലകളില്‍ അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ, ഡെപ്യൂട്ടി കലക്ടര്‍, ജനപ്രതിനിധികള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

 


Share news
error: Content is protected !!
Scroll to Top