രണ്ടാം മാറാട് കലാപം സിബിഐ അന്വേഷിക്കണം; ഹൈക്കോടതി

കൊച്ചി : രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2003ലെ കൂട്ടക്കൊലയ്ക്കു പിന്നിലെ വിപുലമായ ഗൂഢാലോചന അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐയും അന്വേഷണം സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ഈ  പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ്  മോഹന്‍ എം ശന്തന ഗൌഡര്‍, ജസ്റ്റിസ് സതീശ് നൈനാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയാണ് അന്വേഷണം സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. മാറാട് ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്തെങ്കിലും രാഷ്ട്രീയ ഇടപെടല്‍മൂലം നടപ്പായില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും പരാതിപ്പെട്ട് കൊളക്കാടന്‍ മൂസ ഹാജി, പാലക്കാട് സ്വദേശി ആര്‍ ഗോകുല്‍ പ്രസാദ് എന്നിവരാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

2003 മെയ് രണ്ടിനായിരുന്നു കേരളത്തെ നടുക്കിയ മാറാട് കൂട്ടക്കൊല അരങ്ങേറിയത്. എട്ട് അരയസമാജക്കാരുള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top