മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കണം; നിതീഷ്‌കുമാര്‍

പാറ്റ്‌ന:പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ത്രമോഡിയല്ലെന്ന് പരസ്യമായി പ്രഖ്യാപനം നടത്തണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ബിജെപി പരസ്യമായി തന്നെ ഇക്കാര്യം പ്രഖ്യാപിക്കണമെന്നും ഇതില്‍ രഹസ്യ ഉറപ്പുകള്‍ ആവശ്യമില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. ബീഹാറില്‍ ബിജെപിയുമായുള്ള 17 വര്‍ഷത്തെ സഖ്യം രണ്ടു ദിവസത്തിനുള്ളില്‍ ജെ.ഡി.യു അവസാനിപ്പിക്കാനിരിക്കെയാണ് നിതീഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

അതേ സമയം സഖ്യം അവസാനിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വിളിച്ച യോഗത്തിന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ എത്തിയില്ല. ഉപമുഖ്യമന്ത്രി സുശീല്‍ മോഡിയെയും മറ്റു ഉന്നത നേതാക്കളെയുമാണ് നിതീഷ് കുമാര്‍ ചര്‍ച്ചക്കായി വിളിച്ചത്.

മോഡിയുടെ കാര്യത്തില്‍ ബിപെജി വിട്ടുവീഴ്ചക്ക് ഇല്ലെങ്കില്‍ സഖ്യം വിടാനുള്ള തീരുമാനം ഞായറാഴ്ച തീരുമാനിക്കുമെന്നും സഖ്യത്തില്‍ നിന്ന് വിട്ടു പോകരുതെന്ന് വെള്ളിയാഴ്ചയും ബിജെപി നേതാക്കള്‍ നിതീഷ് കുമാറിനോട് അഭ്യര്‍ത്ഥിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. നരേന്ത്ര മോഡിയുടെ നേതൃത്വം അംഗീകരിക്കില്ലെന്ന നിലപാടില്‍ ജെഡിയു ഉറച്ചു നില്‍ക്കുകയാണ്. ബീഹാറിലെ ജനതാദള്‍ (യു) ബിജെപി ബന്ധം വഷളാക്കുന്നതിനിടയില്‍ എന്‍ഡിഎ വിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നിതീഷ് കുമാര്‍ ശനിയാഴ്ച പാറ്റ്‌നയില്‍ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചന നടത്തും.

 

Share news
error: Content is protected !!
Scroll to Top