മലപ്പുറത്ത് നിരവധി വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നു

മലപ്പുറം: ജില്ലയില്‍ നടപ്പാക്കുന്ന വിവിധ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പൊന്നും വിലയ്ക്ക് ഭൂമിയേറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.

പാലക്കാട്-കോഴിക്കോട് ദേശീയപാത വികസനം, കോഴിക്കോട് വിമാനത്താവള വികസനം, ദേശീയ പാത 17 വികസനം എന്നിവയുള്‍പ്പെടെ 13 ഏറ്റെടുക്കല്‍ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മലപ്പുറം-കോട്ടപ്പടി ബൈപാസ്, അരീക്കോട് ജി.എം.എല്‍.പി.സ്‌കൂള്‍, തൂതപ്പുഴ-താനൂര്‍ റെയില്‍പ്പാത വികസനം, ആലത്തിയൂര്‍ പെരും തൃക്കോവില്‍ ദേവസ്വത്തിന് വാഹനം പാര്‍ക്കിങ്, ഇ.എം.എസ്. ഭവന നിര്‍മാണ പദ്ധതി, പുല്ലിക്കടവ് പാലം അനുബന്ധ റോഡ്, കോട്ടയ്ക്കല്‍ ബൈപ്പാസിന് അധികഭൂമി, ഗെയില്‍ ഇന്ത്യ ലിമിറ്റഡിനായി ഗാസ് പൈപ്പ് ലൈന്‍, നിലമ്പൂര്‍ ബൈപ്പാസ് എന്നിവയ്ക്കുള്ള സ്ഥലമെടുപ്പാണ് പുരോഗമിക്കുന്നത്.

അലിഗഡ് മുസ്ലീം സര്‍വകലാശാല പ്രത്യേക കേന്ദ്രത്തിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മാണത്തിനായി ചേലാമലയിലും അഞ്ച് പാലങ്ങളുടെ അനുബന്ധ റോഡ് നിര്‍മാണത്തിനുമായി 2012 മാര്‍ച്ച് 31 നകം 48 ഭൂവുടമകളില്‍ നിന്നും പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. മണിയണീരിക്കടവ്, കരുവാക്കുണ്ട്, ഇട്ടക്കടവ്, കാവില്‍മുന്‍പില്‍ കടവ്, മഞ്ഞമ്മാട് പാലങ്ങളുടെ അനുബന്ധ റോഡ് നിര്‍മാണമാണ് ത്വരിതഗതിയിലുള്ള ഭൂമിയേറ്റെടുക്കല്‍ കൊണ്ട് സാധ്യമായത്.

 

Share news
error: Content is protected !!
Scroll to Top