ജീവനക്കാരും അധ്യാപകരും ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും.

തിരു: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് അര്‍ധരാത്രിമുതല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.

മുഖ്യമന്ത്രിയുമായി ഈ മാസം ആദ്യം നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സമരത്തിലേക്ക് നീങ്ങുന്നത്.

ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ്, അധ്യാപക സര്‍വീസ് സംഘടനാ സമര സമിതി, ഐക്യവേദി, ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ അധ്യാപക- സര്‍വീസ് സംഘടനാ മുന്നണികളെല്ലാം സമരത്തില്‍ പങ്കെടുക്കും. പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ച് കെഎസ്ആര്‍ടിസി-കെഎസ്ഇബി ജീവനക്കാരും ചൊവ്വാഴ്ച പണിമുടക്കും.

മിനിമം പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കര്യങ്ങളില്‍ വ്യക്തത നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സമരക്കാര്‍ ആരോപിച്ചു.  പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ടിഎച്ച്എം ഇസ്മായില്‍ പറഞ്ഞു.

ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവനക്കാര്‍ ഒഴികെ ബാക്കിയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കും.

ആഗസ്റ്റ് 21 ന് സര്‍ക്കാര്‍ ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കിനെ നേരിടാന്‍ ഡയസ്‌നോണ്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top