ചേലേമ്പ്രയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് 35 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തേഞ്ഞിപ്പാലം: ചേലേമ്പ്ര ചേലൂപ്പാടത്തെ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 35 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു. ചേലൂപ്പാടത്തെ ആലിക്കുട്ടി മൗലവി മെമ്മോറിയല്‍ എയ്ഡഡ് മാപ്പിള യുപി സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നത്. അഞ്ച് സി ഡിവിഷന്‍ പൂര്‍ണ്ണമായും അഞ്ച് ബി ഡിവിഷന്‍ ഭാഗികമായും മരവും ഓടും വീണ് തകര്‍ന്നു. കൂടുതലായി പരിക്കേറ്റത് അഞ്ച് സി ക്ലാസിലെ കുട്ടികള്‍ക്കാണ്. തകര്‍ന്ന കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്.

സ്‌കൂള്‍ കെട്ടിടത്തിന് 30 വര്‍ഷത്തിലധികം പഴക്കമുണ്ട്. സ്‌കൂളിന്റെ മേല്‍ക്കൂര തെങ്ങില്‍ തീര്‍ത്തതാണ്. മേല്‍ക്കൂരയും ഓടും ദേഹത്ത് വീണാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റത്. ദ്രവിച്ച മേല്‍ക്കൂരയിലെ മരത്തടികള്‍ തകര്‍ന്നതാണ് അപകടത്തിനടയാക്കിയത്. അധ്യാപികയായ റസീന ക്ലാസെടുക്കുന്നതിനിടയിലാണ് അപകടം . റസീനയുടെ കൈക്കാണ് പരിക്കേറ്റത്.

കനത്ത ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും അധ്യാപകരും ചേര്‍ന്നാണ് തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി, ഫറോക്ക് ക്രസന്റ്, രാമനാട്ടുകര നളന്ദ എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കാലപ്പഴക്കം ചെന്ന സ്‌കൂള്‍ കെട്ടിടത്തിന് സമീപം പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി കിട്ടിയിട്ടില്ല. പുതിയ കെട്ടിടത്തിലേക്ക് കാലവര്‍ഷത്തിന് മുമ്പേ മാറിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാനാവുമായിരുന്നു.

 

Share news
error: Content is protected !!
Scroll to Top