കുടിവെള്ള പ്രശ്‌നം: താനൂര്‍ പഞ്ചായത്തില്‍ ലീഗ്-കോണ്‍ഗ്രസ് കൈയാങ്കളി

താനൂര്‍: കുടിവെള്ള  പ്രശ്‌നത്തില്‍ നടപടിയില്ലെന്നാരോപിച്ച് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ താനൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഘൊരാവോ ചെയ്തു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളി നടന്നത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

 

ഒസ്സാന്‍ കടപ്പുറം കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ 11 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താനൂര്‍ പഞ്ചായത്തിലേക്ക് സംഘടിച്ചെത്തി സെക്രട്ടറിയെ ഘൊരാവോ ചെയ്തത്. തുടര്‍ന്ന് മുസ്‌ലിം ലീഗ് പഞ്ചായത്തംഗങ്ങള്‍ ഇത് ചോദ്യം ചെയ്തതിനെ ചൊല്ലിയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പ്രവര്‍ത്തകര്‍ പരസ്പരം ഉന്തും തള്ളും നടന്നു. പോലീസും നേതാക്കളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഘൊരാവോക്ക് ടി വി അഷ്‌റഫ്, പി നിയാസ്, പി പി മുസ്തഫ, ആബിദ് എന്നിവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് അംഗങ്ങള്‍ മോശമായി പെരുമാറി എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും താനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒസാന്‍ കടപ്പുറത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണമമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി വി അഷ്‌റഫ് ജന സമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കിട്ടിയ നിര്‍ദേശമനുസരിച്ച് താനൂര്‍ പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 13ന് സെക്രട്ടറി നല്‍കിയ വിശദീകരണത്തിലുള്ള നടപടികള്‍ തുടര്‍ന്ന് എടുക്കാത്തതാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് വഴിവെച്ചത്.

 

കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ശുദ്ധജലം എത്തിക്കുന്നതിന് താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ഒസാന്‍ കടപ്പുറത്തെ മത്സ്യതൊഴിലാളികള്‍ക്ക് ഉപ്പുവെള്ളം കുടിക്കേണ്ട സാഹചര്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.


Share news
error: Content is protected !!
Scroll to Top