പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെ ടോള്‍പിരിവ് കാരാറുകരന്‍ നിര്‍ത്തി

പരപ്പനങ്ങാടി: ദീര്‍ഘകാലത്തെ ടോള്‍ വിരുദ്ധ സമരത്തിന് താല്‍ക്കാലിക വിജയം. നിരന്തരമായുള്ള സമരങ്ങള്‍ മൂലം തങ്ങള്‍ക്ക് ഈ പിരിവ് നടത്തിക്കൊണ്ടുപോകാനാകത്തതിനാലാണ് പിരിവ് നിര്‍ത്തുന്നതെന്നാണ് കരാറുകരന്‍ പറയുന്നത്. എന്നാല്‍ ഇനി മുതല്‍ ആര്‍ബിഡിസി നേരിട്ട് ടോള്‍ പിരിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

പെരുന്നാള്‍ ദിനത്തിലും ക്വിറ്റ് ഇന്ത്യാ ദിനത്തിലും സമരസമിതി പ്രവര്‍ത്തകര്‍ ചുങ്കം പിരിക്കുന്നത് തടഞ്ഞിരുന്നു. തുടര്‍ന്ന് ഞായറാഴ്ച പിരിവ് നിര്‍ത്തുകയായിരുന്നു.

ഇതോടെ ആര്‍ബിഡിസി ബിനാമിയായാണ് ഇതുവരെ ടോള്‍ പിരിവ് നടത്തി വന്നതെന്ന വാദം ശരിയായിരിക്കുകയാണ്. ഒരു വര്‍ഷത്തേക്ക് 14,32000 രൂപയ്ക്ക് കാസര്‍കോട് സ്വദേശി അബ്ദുള്ളയ്ക്ക് ലേലം ചെയ്ത് നല്‍കിയത് എന്നായിരുന്നു ആര്‍ബിഡിസിയും, മറ്റ് അധികാരികളും പറഞ്ഞിരുന്നത്. എന്നാല്‍ 14 ലക്ഷം രൂപ മുടക്കിയ ആള്‍ വെറും രണ്ടു മാസം പണം പിരിച്ച് ഇതു ഉപേക്ഷിച്ച് പോവുക എന്നത് വിശ്വസനീയമല്ല. ടോള്‍പിരിച്ചെടുക്കുന്ന രശീതിയും മറ്റും കൃത്യ തിയ്യതിയോ സീലോ ഇല്ലാത്തവയയാണെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചിരുന്നു.

പതിനാറരക്കോടി രൂപയാണ് ഈ മേല്‍പ്പാലത്തിന്റെ മൊത്തം ചെലവ് . ഇതില്‍ എട്ടേകാല്‍കോടി രൂപ റെയില്‍വെ വഹിച്ചതാണ്. ബാക്കി തുക ആര്‍ബിഡിസി ചിലവഴിച്ചതാണെന്നും പറയുന്നു.

താല്‍ക്കാലികമായി പിരിവ് നിര്‍ത്തിയെങ്കിലും വ്യക്തമാ.യ ഉറപ്പ് ലഭിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ആര്‍ബിഡിസി നേരിട്ട് പിരിവിനൊരുങ്ങുകയാണെങ്കില്‍ തങ്ങള്‍ ശക്തമായ സമരവുമായി മുന്നോട്ടുപോരുമെന്നും നേതാക്കള്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top